മരിച്ചവരിൽ 9 ചൈനീസ് പൗരന്മാർ
ചൈനീസ് എൻജിനീയർമാരുടെ ബസ് തകർത്തു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ചൈന നിർമ്മിക്കുന്ന ദാസു അണക്കെട്ടിന്റെ ചുമതലയുള്ള ചൈനീസ് എൻജിനീയർമാർ സഞ്ചരിച്ച ബസ് ഭീകരർ ആക്രമിച്ചതിൽ ഒമ്പതു ചൈനീസ് പൗരൻമാരടക്കം 13 പേർ മരണമടഞ്ഞു.28 ചൈനീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 36 പേർക്ക് പരിക്കേറ്റു. ഒരു ചൈനീസ് എൻജിനീയറേയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും കാണാതായി. പലരുടേയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയർന്നേക്കും,
ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഖൈബർ പക്തൂൺ ഖ്വ പ്രവിശ്യയിൽ നിർമ്മിക്കുന്ന ജലവൈദ്യുത പദ്ധതിയാണ് ദാസു അണക്കെട്ട്. തെക്കൻ പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെ പടിഞ്ഞാറൻ ചൈനയുമായി ബന്ധിപ്പിക്കാൻ ചൈന നടപ്പാക്കുന്ന 6500 കോടി ഡോളറിന്റെ ( 4.75ലക്ഷം കോടി രൂപ )ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമാണിത്. ഇവിടെ ജോലി ചെയ്യുന്ന ചൈനീസ് എൻജിനീയർമാരും സർവേയർമാരും സാങ്കേതിക ജീവനക്കാരും
പാക് സൈനികരുമാണ് ബസിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ രണ്ട് പാക് സൈനികരും ഒരു പ്രദേശവാസിയും ഉൾപ്പെടുന്നു.
മഴയിൽ കുതിർന്ന കുത്തനെയുള്ള റോഡിൽ വച്ചുണ്ടായ സ്ഫോടനത്തിൽ ബസ് ഒരു കൊക്കയിലേക്ക് മറിഞ്ഞു. റോഡരികിൽ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതാണോ അതോ ബസിലാണോ സ്‌ഫോടനമുണ്ടായത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പാകിസ്ഥാനിൽ തങ്ങളുടെ പൗരന്മാർക്കെതിരെ നടന്ന ഭീകരാക്രമണത്തെ ചൈന ശക്തമായി അപലപിച്ചു. സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് കടുത്ത ശിക്ഷ നല്കണമെന്നും രാജ്യത്തെ ചൈനീസ് പൗരന്മാർക്കും, പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |