കൊല്ലം: അടക്കിവച്ചിരുന്ന സങ്കടങ്ങൾ പൊലീസ് കമ്മിഷണറോട് തുറന്നുപറയാൻ വിളിച്ചവരിലേറെയും സ്ത്രീകൾ. വാട്സ്ആപ്പ് വീഡിയോ കാൾ വഴി സിറ്റി പൊലീസ് കമ്മിഷണർ പരാതികൾ കേൾക്കുന്ന 'ദൃഷ്ടി' പദ്ധതിയുടെ ആദ്യദിനമായ ഇന്നലെ സ്ത്രീകളുടെ പരാതിപ്രളയമായിരുന്നു. ഒരു മണിക്കൂറായിരുന്നു സമയം നിശ്ചയിച്ചിരുന്നതെങ്കിലും ഒന്നേമുക്കാൽ മണിക്കൂർ നീണ്ട വീഡിയോ കോളിലൂടെ 27 പരാതികളാണ് ഇന്നലെ ലഭിച്ചത്.
ഭർതൃമാതാവ് സ്ത്രീധനത്തിന്റെ പേരിൽ നടത്തുന്ന പീഡനങ്ങൾ ഇരവിപുരം സ്വദേശിനിയായ പെൺകുട്ടി കരഞ്ഞുകൊണ്ട് പങ്കുവച്ചു. പരാതിപ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സ്റ്റേഷനിൽ പോകാനുള്ള ധൈര്യമില്ല. കമ്മിഷണറെ ഫോണിൽ വിളിക്കാമെന്ന പത്രവാർത്ത കണ്ടാണ് യുവതി ഇന്നലെ വിളിച്ചത്. തങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതായ പരാതിയുമായി നാല് വീട്ടമ്മമാരും വിളിച്ചു.
അതിർത്തി തർക്കവും ആശ്രാമത്തെ പ്രഭാത സവാരിക്കാർ മാസ്ക് ധരിക്കുന്നില്ലെന്ന പരാതിയുമെത്തി. കൊവിഡ് ക്വാറന്റൈൻ ലംഘനവുമായി ബന്ധപ്പെട്ട രണ്ട് പരാതികളിൽ മിനിറ്റുകൾക്കുള്ളിൽ കേസെടുത്തു. സ്ത്രീകളുടെ പരാതികളിൽ അധികവും സോഷ്യൽ മീഡിയയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ടായിരുന്നു. അപൂർവം ചില പുരുഷന്മാരും പരാതിയുമായെത്തി.
ബുധനാഴ്ചകളിൽ വിളിക്കാം
ഇനി മുതലുള്ള എല്ലാ ബുധനാഴ്ചകളിലും 9497907012 എന്ന വാട്സ്ആപ്പ് നമ്പരിൽ വീഡിയോ കോളിലൂടെ കമ്മിഷണറോട് പരാതി പറയാം. വൈകിട്ട് 4 മുതൽ 5 വരെയാണ് സമയം.
'' ദൃഷ്ടി പദ്ധതിയുടെ ആദ്യ ദിനത്തിൽ നല്ല പ്രതികരണമാണ് ലഭിച്ചത്. പലരും മനസിലടക്കി വച്ചിരിക്കുന്ന ആശങ്കകളും വിഷമങ്ങളും കേൾക്കാൻ അധികാരികളുണ്ടെന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കാനാകുന്നു. പരാതികളിൽ സ്വീകരിക്കുന്ന നടപടികൾ ബന്ധപ്പെട്ടവരെ അറിയിക്കും.''
ടി. നാരായണൻ (കമ്മിഷണർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |