അമ്പലപ്പുഴ: തെരുവോരങ്ങളിൽ ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തിയിരുന്ന തമിഴ്നാട് സ്വദേശി, പരേതനായ മാരിയപ്പന്റെയും തിലകയുടെയും മകൾ അനു 8 എ പ്ലസും 2 ബി യും സ്വന്തമാക്കി എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന വിജയം നേടി.
ആലുവ ജനസേവ ശിശുഭവനിലെ അന്തേവാസിയായ അനു കൂനംമാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കളിൽ പഠിച്ചാണ് പരീക്ഷ എഴുതിയത്. വർഷങ്ങൾക്ക് മുമ്പ് പുന്നപ്ര കപ്പക്കട ജംഗ്ഷന് സമീപം ദേശീയ പാതയോരത്ത് കഴിയുകയായിരുന്നു ഈ കുടുംബം. ആക്രി പെറുക്കിയും ഭിക്ഷയാചിച്ചും മാതാപിതാക്കളോടൊപ്പം കഴിഞ്ഞിരുന്ന അനുവിനെയും സഹോദരങ്ങളായ അനിതയെയും, മാധവനെയും ആലുവ ജനസേവ ശിശുഭവനിൽ പൊതുപ്രവർത്തകനായ നിസാർ വെളളാപ്പള്ളിയാണ് എത്തിച്ചത്. മാരിയപ്പന്റെ മരണ ശേഷം സാമൂഹിക പ്രവർത്തക നെർഗീസിന്റെ സഹായത്താൽ ഒരു വർഷം മുമ്പ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മൂന്ന് സെന്റ് സ്ഥലം വാങ്ങി ജോയ് ആലുക്കാസിന്റെ സഹായത്തോടെ വീട് വച്ചു നൽകി.
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കേരളഹൗസ് എന്നു പേരിട്ട വീട്ടിൽ താമസിക്കവേ, മൂത്ത മകൾ മസാണി വൃക്ക സംബന്ധമായ അസുഖം മൂലം അഞ്ച് മാസം മുമ്പ് മരിച്ചു. സഹോദരങ്ങളായ അനിത പത്താം ക്ലാസിലും മാധവൻ ഒൻപതാം ക്ലാസിലുമാണ്. തെരുവിൽ നിന്നെത്തി നേടിയ വിജയത്തിന്റെ ഇരട്ടിമധുരം ആസ്വദിക്കുകയാണ് അനു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |