കൊച്ചി: മെഡിക്കൽ ഷോപ്പ് ഉടമകളുടെ ഉറക്കം കെടുത്തിയ മുഖംമൂടി കള്ളൻ കൊല്ലം കോട്ടാത്തല പുത്തൻവീട്ടിൽ അഭിലാഷ് (രാജേഷ് -40) പൊലീസിന്റെ വലയിലായി. പാലാരിവട്ടത്തെ മെഡിക്കൽ ഷോപ്പിൽ നിന്ന് 60,000രൂപയും മൊബൈൽ ഫോണും കവർന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. നഗരത്തിലെ 10 ഓളം മെഡിക്കൽ ഷോപ്പുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയത് ഇയാളാണെന്ന് തിരിച്ചറിഞ്ഞു. മെഡിക്കൽ ഷോപ്പുകളിൽ മാത്രം കവർച്ച നടത്തുന്നതാണ് അഭിലാഷിന്റെ രീതി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കവർച്ചാ കേസുകളിൽ പ്രതിയാണ് അഭിലാഷ്. കോഴിക്കോട് മോഷണക്കേസിൽ അകത്തായ പ്രതി കഴിഞ്ഞ ജൂണിലാണ് പുറത്തിറങ്ങിയത്. കൊച്ചിയിലെ ലോഡ്ജുകളിൽ താമസിച്ചായിരുന്നു മോഷണം ആസൂത്രണം ചെയ്തിരുന്നത്. 2012ലാണ് ആദ്യമായി പൊലീസ് പിടിയിലായത്. എറണാകുളം എ.സി.പി.നിസാമുദ്ദീന്റെ നിർദ്ദേശപ്രകാരം പാലാരിവട്ടം എസ്.എച്ച്.ഒ രൂപേഷ്, രതീഷ്, സുരേഷ് എസ്.സി.പി.ഒ രതീഷ്, സി.പി.ഒ മാഹിൻ, അരുൺ എന്നിവർ ചേർന്നാണ് സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്.
പരിശോധിച്ചത് 100 ലോഡ്ജുകൾ
വീട്, ബാങ്ക്, ജുവലറികൾ എന്നിവിടങ്ങളിൽ മോഷ്ടിക്കാനുള്ള സുവർണാവസരം കിട്ടിയാലും അഭിലാഷ് ആ വഴിക്ക് പോകില്ല.എന്നാൽ തൊട്ടടുത്ത് ഒരു മെഡിക്കൽ ഷോപ്പുണ്ടെങ്കിൽ എത്ര റിസ്ക് എടുത്താലും പൂട്ടുപൊളിച്ച് കവർച്ച നടത്തിയിരിക്കും. മെഡിക്കൽ ഷോപ്പുകളിൽ പണം ഉണ്ടാകുമെന്ന ഉറപ്പാണ് കാരണം.കൊച്ചിയിൽ രണ്ടിടത്ത് നിന്ന് ഒന്നും കിട്ടിയില്ല. ഉരുപ്പടികൾ മോഷ്ടിച്ച് മറുവിറ്രാൽ പിടിക്കപ്പെടുമെന്നതിനാലാണ് പണം മാത്രം കവരുന്നത്. മോഷണത്തിൽ സകല അടവും പയറ്രിയ അഭിലാഷിനെ സി.സി.ടിവിയാണ് കുടുക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്ന അന്വേഷണം. ടവർ ലോക്കേഷൻ ഇയാൾ എറണാകുളം റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ളതായി കണ്ടെത്തി. തുടർന്ന് നൂറോളം ലോഡ്ജുകൾ അരിച്ചു പെറുക്കിയാണ് അഭിലാഷിനെ പിടികൂടിയത്.
ചീഫ് കുക്ക് @ജയിൽ
മോഷണക്കേസിൽ അകത്തായ അഭിലാഷ് ജയിലിൽ ചീഫ് കുക്കായിരുന്നു. തൊടുപുഴയിലെ ഹോട്ടലിൽ പണിയെടുക്കുമ്പോഴാണ് ഒടുവിൽ പിടിയിലായത്. രാവിലെ ഹോട്ടലിലെ ജോലിയും രാത്രി മോഷണവുമായിരുന്നു രീതി. രാത്രി രണ്ട് വരെ ഒളിച്ചിരിക്കും. ഇതിന് ശേഷമേ മോഷണം നടത്തൂ. കവർച്ച കഴിഞ്ഞാലും നേരം പുലരും വരെ ഒളിച്ചിരിക്കും. ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. വിവാഹിതനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |