ഏതു വ്യവസായവും ഇവിടുത്തെ തൊഴിൽ നിയമങ്ങൾ അനുസരിച്ചാണല്ലോ തുടങ്ങേണ്ടത്. തൊഴിലാളി സൗഹൃദവും മിനിമം കൂലിയും ഒക്കെ അതിൽപ്പെടുന്നതാണ്. തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഇരിക്കാൻ നിയമമുണ്ടാക്കി. എന്നിട്ട് തൊഴിലാളികൾ ആരെങ്കിലും
ഇരിക്കുന്നുണ്ടോ? പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ ശമ്പളം പറ്റുന്ന ഇവിടുത്തെ എൻഫോഴ്സ്‌മെന്റ് വിഭാഗം ഇതൊക്കെ നോക്കേണ്ടതല്ലേ. തലസ്ഥാന നഗരിയിൽ തന്നെയുള്ള വലിയ കടകളിൽ സ്ത്രീകളെ അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവന്ന് കുറഞ്ഞ കൂലിക്ക് ജോലി ചെയ്യിപ്പിക്കുകയും, വിശ്രമത്തിനുള്ള സമയം പോലും അനുവദിക്കാതെ രാത്രിയിൽ ലോറികളിൽ വരുന്ന സാധനങ്ങൾ പായ്ക്കറ്റുകളിലാക്കുന്ന ജോലി ഏല്‌പിക്കുകയും ചെയ്യുന്നതും ആരുമറിയാത്ത സത്യമാണ്. ഐ.ടി തൊഴിലാളികളുടെ ചൂഷണവും പച്ചപ്പരമാർത്ഥമാണ്.
ഇപ്പോൾ വർക്ക് അറ്റ് ഹോം എന്ന ഓമനപ്പേരിൽ ഒരു സമയനിഷ്‌ഠയും ഇല്ലാതെയാണ് അവരുടെ ജോലി. അതും ആരും അറിയുന്നില്ല. സ്വാശ്രയ മേഖലയിലെ ഒട്ടുമുക്കാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് അതതു വർഷത്തെ മുൻകൂറായി വാങ്ങിക്കുകയാണ്.
പഠിപ്പിക്കുന്ന അദ്ധ്യാപകർ ഓൺലൈനിൽ പഠിപ്പിക്കുകയും സിലബസ് മുഴുവനും തീർക്കുകയും ചെയ്യണം. കുഞ്ഞുങ്ങളുള്ളവർ അവരെ മുറിയിൽ പൂട്ടിയിട്ടിട്ടാണ് രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്നത്. പക്ഷേ ശമ്പളം ചോദിക്കുമ്പോൾ പകുതിയും മുക്കാലും ഒക്കെ കൊടുത്ത് കൊവിഡിനെ പഴിപറഞ്ഞ്
രക്ഷപ്പെടുകയാണ് . പ്രസവാനുകൂല്യത്തിന് നിയമം വന്നെങ്കിലും ഇപ്പോഴും ആ മേഖലയിൽ അതൊക്കെ കടലാസിൽ ഇരിക്കുന്നതേയുള്ളൂ.
കുസുമം. ആർ. പുന്നപ്ര
ഫോൺ 9495961387
കോൺഗ്രസ് നന്നാകണം
തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ മാത്രം ദേശാടനപ്പക്ഷികളെപ്പോലെ കേരളത്തിലേക്ക് പറന്നെത്തുന്ന ഹൈക്കമാൻഡ് നേതാക്കൾ കേരളത്തിൽ കോൺഗ്രസ് നിലനിൽക്കണമെന്നുണ്ടെങ്കിൽ ഗ്രൂപ്പിനതീതമായ ഒരു യുവനേതൃനിരയെ വാർത്തെടുക്കാനുള്ള ആർജ്ജവം കാട്ടണം. സമൂഹത്തിലെ സമസ്‌ത വിഭാഗത്തിനും അർഹമായ പ്രാതിനിദ്ധ്യം നൽകണം. മറിച്ചായാൽ കോൺഗ്രസിന് തമിഴ്‌നാടുപോലെ കേരളവും എന്നേയ്ക്കും നഷ്ടമാകും. ഗ്രൂപ്പ് അതിപ്രസരത്തിന്റെ ചെളിപുരളാത്ത നേതാക്കൾ കേരളത്തിലെ കോൺഗ്രസിൽ വിരളമാണ്. കീഴ്‌ത്തട്ടിലെ സ്ഥിതിയും ഭിന്നമല്ല. ഗ്രൂപ്പിസം കൊണ്ടുള്ള കളികൾ ജനങ്ങൾക്ക് ഇഷ്ടമല്ലെന്ന താക്കീതുകൂടിയാണ് ഇപ്പോഴത്തെ ജനവിധി.
എം. രവീന്ദ്രൻ
മണമ്പൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |