ആലപ്പുഴ: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ മാസ്‌ക്ക് കൊണ്ടു മുഖം തുടച്ചതില്‍ ഖേദം പ്രകടിപ്പിച്ച് പി പി ചിത്തരഞ്ജന്‍ എം എല്‍ എ. ചിത്തരഞ്ജന്‍റെ നടപടി സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ്, ഖേദപ്രകടനം.
കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വേളയില്‍ മാസ്‌ക്ക് കൊണ്ട് മുഖം തുടയ്ക്കുന്ന ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അതു തനിക്ക് പറ്റിയ തെറ്റാണെന്നും ചിത്തരഞ്ജന്‍ ഫേസ്ബുക്കിൽ കുറിച്ചു. താൻ വച്ചിരുന്നത് ഡബിള്‍ സര്‍ജിക്കല്‍ മാസ്‌ക്കാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. അന്നേ ദിവസം തിരുവനന്തപുരം സ്റ്റുഡിയോയിലായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്ക് എത്തേണ്ടിയിരുന്നത്. ട്രെയിന്‍ വൈകിയത് മൂലം ചര്‍ച്ച തുടങ്ങി 15മിനിറ്റ് കഴിഞ്ഞാണ് താന്‍ കയറിയത്. പെട്ടെന്ന് സ്‌റ്റെപ്പ് കയറി ധൃതിയില്‍ നടന്നപ്പോള്‍ വിയര്‍ത്തു. ചര്‍ച്ച തുടങ്ങി എന്നത് കൊണ്ട് തന്നെ ക്യാമറയ്ക്ക് മുമ്പില്‍ ഇരുന്നപ്പോള്‍ മുഖം കഴുകാനുള്ള സമയം പോലും ലഭിച്ചില്ല. ബാഗില്‍ ടവ്വല്‍ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാന്‍ കരുതിവെച്ചിരുന്ന എൻ 95 വെള്ള മാസ്‌ക്ക് ഒരെണ്ണം പുതിയത് ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അതെടുത്ത് പുറംവശം കൊണ്ട് വിയര്‍പ്പ് തുള്ളികള്‍ ഒപ്പിയെടുക്കുകയാണുണ്ടായത്. അടുത്ത ദിവസം വേറെ മാസ്‌ക്കാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറയുന്നു.
ഇത്തരം വീഴ്‌ചകള്‍ തുടര്‍ന്ന് ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. മേലില്‍ ഇത് അവര്‍ത്തിക്കില്ലെന്നും ആരും ഈ തെറ്റ് ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
എൻ 95 മാസ്‌ക് കൊണ്ട് മുഖം തുടച്ച എം എൽ എയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയർന്നത്. അദ്ദേഹത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. പിന്നാലെ ട്രോളന്മാർ ട്രോളുകളുമായുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |