ജൊഹാന്നാസ്ബർഗ്: മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ ജയിലിലായതിന് പിന്നാലെ രാജ്യത്ത് ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും എതിരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കഅറിയിച്ച് കേന്ദ്രസർക്കാർ. സുമയുടെഅനുയായികൾ രാജ്യത്ത് അക്രമം അഴിച്ചുവിടുകയാണ്.
ദക്ഷിണാഫ്രിക്കൻ വിദേശകാര്യമന്ത്രി ഡോ. നലേദി പാൻഡോറുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആശയവിനിമയം നടത്തി. ക്രമസമാധാനം നടപ്പാക്കാൻ സർക്കാർ അങ്ങേയറ്റം ശ്രമിക്കുന്നുണ്ടെന്ന് നലേദി ഉറപ്പുനൽകിയതായും സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് ദക്ഷിണാഫ്രിക്ക ഏറ്റവും മുൻഗണന നൽകുന്നതെന്ന് നലേദി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹം സഹായം അഭ്യർത്ഥിച്ചതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ, ഇന്ത്യയിലെ ദക്ഷിണാഫ്രിക്കൻ ഹൈക്കമ്മിഷണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യക്കാരെ ലക്ഷ്യം വയ്ക്കുന്നു
ഇന്ത്യക്കാരും ഇന്ത്യൻ വംശജരും കൂടുതലുള്ള പ്രദേശങ്ങളായ ഡർബൻ, പീറ്റർമാർട്ടിസ്‌ബെർഗ്, ജൊഹാന്നാസ്ബർഗ് എന്നിവിടങ്ങളിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഇന്ത്യക്കാരുടെയും ഇന്ത്യൻ വംശജരായ ദക്ഷിണാഫ്രിക്കക്കാരുടെയും വ്യാപാരസ്ഥാപനങ്ങൾ കൊള്ളക്കാർ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
ആയിരക്കണക്കിന് ആളുകളാണ് ചില്ലറ വ്യാപാരശാലകളിലും മാളുകളിലും റേഡിയോ സ്‌റ്റേഷനുകളിലും കൊള്ള നടത്തിയത്. ഇതുവരെ 72 ഓളം പേർ
മരിച്ചെന്നാണ് റിപ്പോർട്ട്. ക്വാസുലു നടാൽ, ജൊഹന്നാസ്ബർഗ് എന്നിവിടങ്ങളിൽ ഇന്ത്യക്കാർ ലക്ഷ്യം വയ്ക്കപ്പെടുകയാണെന്നാണ് വിവരം. 13 ലക്ഷം ഇന്ത്യക്കാരാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. ഇവർ ഇപ്പോൾ അപകടത്തിൽ അല്ലെങ്കിലും കാര്യങ്ങള്‍ ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് - ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
79 കാരനായ ജേക്കബ് സുമയ്ക്ക് കോടതിയലക്ഷ്യത്തിന് 15 മാസം ജയിൽ ശിക്ഷ ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തിന്റെ അനുകൂലികള്‍ അക്രമം ആരംഭിച്ചത്. സുമ പ്രസിഡന്റായിരുന്ന 2009-18 കാലത്ത് നടന്നെന്ന് ആരോപിക്കുന്ന അഴിമതികളെ കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹാജരായി മൊഴി കൊടുക്കാൻ സുമ വിസമ്മതിച്ചതോടെയാണ് കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |