കണ്ണൂർ : ജില്ലയിലെ കാട്ടാന, കുരങ്ങ്, പന്നി എന്നിവയുടെ ആക്രമണങ്ങൾ ഫലപ്രദമായി തടയുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിൽ ആനമതിൽ, സോളാർ ഫെൻസിംഗ്, റെയിൽ ഫെൻസിംഗ് തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ഉൾപ്പെടുത്തി പ്രൊപ്പോസൽ സമർപ്പിക്കാൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രപ്പോസൽ കിട്ടിയ ശേഷം ഇവ ഫലപ്രദമായി നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
പ്രശ്ന ബാധിത പ്രദേശങ്ങളിലെ എം.എൽ.എമാരുമായും വനം വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന വ്യാപകമായി വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യരെയും കൃഷി ഉൾപ്പെടെയുള്ള ജീവനോപാധികളെയും സംരക്ഷിക്കുന്നതിനും വനാതിർത്തികൾ സുരക്ഷിതമാക്കുന്നതിനും മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുത്ത് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
പ്രളയത്തിലും ആനകളുടെ ആക്രമണത്തിലും തകർന്ന ആനമതിൽ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും മന്ത്രി നിർദ്ദേശം നൽകി. ജില്ലയിൽ സാമൂഹിക വനവത്ക്കരണ പദ്ധതി ശക്തിപ്പെടുത്തുന്നതിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദ്ദേശം നൽകി. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നവർക്കും കൃഷിനാശം സംഭവിക്കുന്നവർക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.കർണാടകത്തിൽ നിന്നുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയുന്നതിന് വനാതിർത്തി സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത എം.എൽ.എമാർ ആവശ്യമുയർത്തി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ കെ .പി. മോഹനൻ, സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവർ സംബന്ധിച്ചു.യോഗത്തിൽ ജില്ലാ കളക്ടർ ടി വി സുഭാഷ്, ഡിഡിസി സ്‌നേഹിൽ കുമാർ, സബ് കളക്ടർ അനുകുമാരി, അസിസ്റ്റന്റ് കളക്ടർ മുഹമ്മദ് ശഫീഖ്, ഡി.എഫ്.ഒ പി കാർത്തിക്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വനത്തോട് ചേർന്ന് കിടക്കുന്ന ജനവാസ പ്രദേശങ്ങളിൽ ചെറുകാടുകൾ വളരുന്നതും ഭക്ഷ്യമാലിന്യങ്ങൾ പ്രദേശങ്ങളിൽ വലിച്ചെറിയന്നതും വന്യമൃഗങ്ങളുടെ ആക്രമണം ക്ഷണിച്ചുവരുത്തും. ഇക്കാര്യത്തിൽ പ്രദേശവാസികളും സ്ഥലമുടമകളും തദ്ദേശ സ്ഥാപനങ്ങളും ജാഗ്രത പാലിക്കണം. വന്യമൃഗങ്ങളെ ആകർഷിക്കുന്ന ചക്ക, കശുവണ്ടി കൃഷികൾ ഒഴിവാക്കി മറ്റ് കൃഷികളിലേക്ക് മാറണം. മഴയ്ക്കു മുമ്പും മഴ മാറിയ ശേഷവും റോഡരികുകളിലെ പൊന്തക്കാടുകൾ വെട്ടിമാറ്റുന്നത് വന്യമൃഗ ആക്രമണം തടയാൻ ഏറെ സഹായകമാകും-
ഡി.കെ. വിനോദ് കുമാർ,ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ
മന്ത്രിയുടെ ഉറപ്പ് ഇങ്ങനെ
ശല്യം രൂക്ഷമായയിടങ്ങളിൽ കൂടുതൽ ഫോറസ്റ്റ് സ്‌റ്റേഷനുകൾ തുടങ്ങും
കൂടുതൽ വനം വകുപ്പ് ജീവനക്കാരെ നിയമിക്കാനും
ജീവനക്കാർക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളും വാഹനങ്ങളും ഒരുക്കും
വന്യമൃഗശല്യം തടയാൻ സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |