കണ്ണൂർ: ഓണക്കാലത്ത് ഭക്ഷ്യ അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിപണിയിൽ ആവശ്യമായ ഇടപെടൽ നടത്താനും ഭക്ഷ്യപൊതുവിതരണ വകുപ്പ് പൂർണ സജ്ജമാണെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി .ആർ. അനിൽ അറിയിച്ചു. സിവിൽ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും കണ്ണൂർ, കാസർകോട് ജില്ലകളിലെ ഓഫീസർമാരുമായി ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻഗണനാ കാർഡുകൾ കൈവശം വെയ്ക്കുന്ന അനർഹർക്ക് സ്വമേധയാ തിരിച്ചേൽപ്പിക്കാനുളള ആഹ്വാനത്തിന് നല്ല പ്രതികരണമുണ്ടായി. ഒരു ലക്ഷത്തിലധികം പേർ ഇതിനോടകം തിരിച്ചേൽപ്പിച്ചതായി മന്ത്രി പറഞ്ഞു. വാതിൽപ്പടി വിതരണം സമയബന്ധിതമായി പൂർത്തിയാക്കാനും സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിനാവശ്യമായ ഒരുക്കങ്ങൾ ത്വരിതപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. കോഴിക്കോട് റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ കെ മനോജ്കുമാർ, സപ്ലൈകോ റീജിയണൽ മാനേജർ എൻ രഘുനാഥ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |