ന്യൂഡൽഹി : നിയമസഭാ കൈയാങ്കളി കേസിൽ കേരളസർക്കാരിനും കേസിലുൾപ്പെട്ട ജനപ്രതിനിധികൾക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ വസ്തുക്കൾ തല്ലിത്തകർക്കുന്നതിന് എന്ത് ന്യായീകരണമെന്നും അതിൽ എന്ത് പൊതുതാൽപര്യമെന്നും ജസ്റ്റിസ്‌മാരായ ഡി.വൈ. ചന്ദ്രചൂഢ്, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് ആരാഞ്ഞു. കടുത്ത വാദപ്രതിവാദങ്ങൾക്ക് വേദിയാകുന്ന കോടതിമുറിയിലെ വസ്തുക്കൾ നശിപ്പിച്ചാൽ അതിന് ന്യായീകരണമുണ്ടോ? സഭയിൽ ഒരു എം.എൽ.എ റിവോൾവറുമായി എത്തി വെടിവച്ചാൽ, അതിൽ സഭയ്‌ക്കാണ് പരമാധികാരം എന്ന് പറയുമോ? - ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.
കുറ്റാരോപിതരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്തിനെന്ന് നേരത്തേ ചോദിച്ച കോടതി, പ്രതികൾ വിചാരണ നേരിടണമെന്ന് വാക്കാൽ വ്യക്തമാക്കിയിരുന്നു.
നിയമസഭാ കൈയാങ്കളി കേസിൽ ആറ് സി.പി.എം നേതാക്കളെ കുറ്റവിമുക്തരാക്കാൻ കേരള സർക്കാർ ഫയൽ ചെയ്ത ഹർജി
ഇന്നലെ നാല് മണിക്കൂർ വാദത്തിന് ശേഷം വിധി പറയാൻ മാറ്റി.
ഇന്നലത്തെ വാദങ്ങൾ
രഞ്ജിത് കുമാർ (സംസ്ഥാന സർക്കാർ) : 2015ൽ അന്നത്തെ സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. ഭരണപക്ഷത്തിനും സംഘർഷത്തിൽ തുല്യ പങ്കാളിത്വമുണ്ട്. പ്രതിപക്ഷത്തെ വനിതാ അംഗങ്ങൾക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായതോടെയാണ് കൈയാങ്കാളി പൊട്ടിപ്പുറപ്പെട്ടത്.
ജസ്റ്റിസ് ചന്ദ്രചൂഢ് : സഭയിലെ വസ്തുക്കൾ നശിപ്പിച്ചതിൽ എന്ത് പൊതുതാൽപര്യത്തിന്റെ പേരിലാണ് കേസ് പിൻവലിക്കണമെന്ന് വാദിക്കുന്നത് ?
രഞ്ജിത് കുമാർ : സഭയിൽ നടക്കുന്ന വിഷയങ്ങളിൽ നടപടിയെടുക്കാൻ സഭയ്ക്കാണ് അധികാരം.
ജസ്റ്റിസ് ചന്ദ്രചൂഢ് : സഭയിൽ ഒരു എം.എൽ.എ റിവോൾവറുമായി എത്തി വെടിവച്ചാൽ സഭയ്‌ക്കാണ് പരമാധികാരം എന്ന് പറയുമോ? നിങ്ങൾ പ്രതികൾക്ക് വേണ്ടിയല്ല ഹാജരാകുന്നത്. കേസ് തള്ളണോ വേണ്ടയോ എന്ന് മാത്രമാണ് വാദം.
മഹേഷ് ജത്‌മലാനി (രമേശ് ചെന്നിത്തലയ്ക്കായി ) : സഭാംഗങ്ങൾക്ക് സഭയിലെ വസ്തുക്കൾ നശിപ്പിക്കാനും സ്പീക്കറെ അസഭ്യം പറയാനും അവകാശമുണ്ടെന്ന വാദം ആശ്ചര്യം തന്നെ. ജനങ്ങളുടെ പണത്തിലുണ്ടാക്കിയതാണ് സഭയിലെ വസ്തുക്കൾ. ഇത്തരം അതിക്രമങ്ങളെ പ്രിവിലേജായി കണക്കാക്കാൻ കഴിയില്ല.
മന്ത്രിയുടെ പേര് അറിയില്ല
ധനമന്ത്രി അഴിമതിക്കാരനാണെന്ന് കഴിഞ്ഞ തവണ വാദിച്ചെന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് സർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാർ സുപ്രീംകോടതിയിൽ അറിയിച്ചു.
'ഞാൻ കേസിലെ രേഖകൾ വായിച്ചത് മാദ്ധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തു. മന്ത്രിയുടെ പേര് പറഞ്ഞോയെന്ന് അറ്റോർണി ജനറൽ അന്വേഷിച്ചു. എനിക്ക് മന്ത്രിയുടെ പേര് പോലും അറിയില്ലെന്ന് എ.ജിയെ അറിയിച്ചു.'
അഴിമതിക്കാരാനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്ന് ആദ്യ ദിവസം രഞ്ജിത് കുമാർ നടത്തിയ പരാമർശം വിവാദമായിരുന്നു.
സുപ്രീം കോടതിയിൽ സർക്കാർ നാണം കെട്ടു : കെ.സുരേന്ദ്രൻ
കോഴിക്കോട്: നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാനുള്ള അനുമതിക്കായി സുപ്രീംകോടതിയിൽ എത്തിയ സംസ്ഥാന സർക്കാർ ആകെ നാണം കെട്ടതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ഏകപക്ഷീയമായി കേസ് പിൻവലിക്കാൻ സർക്കാരിന് എന്ത് അധികാരമാണെന്ന കോടതിയുടെ ചോദ്യം പിണറായി വിജയന് കനത്ത തിരിച്ചടിയാണ്. പ്രതിഷേധം എന്നാൽ അക്രമം അല്ലെന്ന് കോടതിക്ക് സർക്കാരിനെ ഉപദേശിക്കേണ്ടിവന്നു. ഇപ്പോഴത്തെ ചില മന്ത്രിമാർ പ്രോസിക്യൂഷൻ നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞതും കേരളത്തിന് നാണക്കേടായി.
നിയമസഭയിൽ അംഗങ്ങളാരെങ്കിലും തോക്കുമായി വന്നാലും സഭയുടെ പരമാധികാരം എന്നുപറഞ്ഞ് സംരക്ഷണം നൽകുമോ എന്ന സുപ്രീം കോടതിയുടെ ചോദ്യം പ്രധാനമാണ്. ക്രിമിനൽ കേസിൽ പ്രോസിക്യൂഷൻ നേരിടാൻ അന്നത്തെ എം.എൽ.എമാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
നിയമസഭ കൈയാങ്കളിക്കേസ്: നാണമുണ്ടെങ്കിൽ അപ്പീൽ പിൻവലിക്കണം- ചെന്നിത്തല
തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസിൽ സർക്കാർ നൽകിയ അപ്പീൽ നാണവും മാനവുമുണ്ടെങ്കിൽ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേസ് പിൻവലിക്കാനുള്ള പൊതുതാല്പര്യമെന്തെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് മറുപടി പറയാൻ പോലും സർക്കാർ അഭിഭാഷകനു കഴിഞ്ഞില്ല. നേരത്തേ കെ.എം. മാണി അഴിമതിക്കാരനെന്നു പറഞ്ഞെങ്കിൽ, ഇപ്പോൾ അന്നത്തെ സർക്കാരിന്റെ അഴിമതിക്കെതിരായ പ്രതിഷേധമാണെന്ന് മാറ്റിപ്പറഞ്ഞ് വിവാദത്തിൽ നിന്ന് തടിയൂരാനുള്ള നാണംകെട്ട നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. നിയമസഭയ്ക്കകത്ത് നടന്ന ക്രിമിനൽക്കുറ്റത്തിൽ നിന്ന് തടിയൂരാനാവില്ല. നാല് വർഷമായി കീഴ്ക്കോടതികളിൽ താൻ തടസ്സഹർജി നൽകിയതുകൊണ്ട് മാത്രമാണ് കേസ് പിൻവലിക്കാനാവാത്തത്. കോടികൾ മുടക്കി സർക്കാർ സുപ്രീംകോടതിയിൽ നടത്തുന്ന നാണംകെട്ട നടപടിയിൽ നിന്ന് അവസാന നിമിഷമെങ്കിലും പിൻവാങ്ങാൻ തയ്യാറാകണമെന്ന് ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |