തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ജീവനക്കാരിൽ നിന്ന് പിടിച്ച ഒരു മാസത്തെ ശമ്പളത്തുകയിൽ നിന്ന് ദേശീയ പെൻഷൻ പദ്ധതിയിലേക്ക് (പങ്കാളിത്ത പെൻഷൻ) അടയ്ക്കേണ്ട വിഹിതം പിടിച്ച ശേഷം ബാക്കി തുക തിരിച്ചുനൽകിയാൽ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. പെൻഷൻ പദ്ധതിയിലേക്ക് സർക്കാരിന്റെ വിഹിതവും ഇതോടൊപ്പം നീക്കിവയ്ക്കും.
ജീവനക്കാരുടെ പിടിച്ചെടുത്ത തുക മേയ്, ജൂൺ മാസങ്ങളിലായി തിരിച്ചു നൽകിത്തുടങ്ങിയിരുന്നെങ്കിലും പെൻഷൻ പദ്ധതി വിഹിതം ഈടാക്കിയിരുന്നില്ല. അത് നിയമപരമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന നിയമോപദേശത്തെ തുടർന്നാണ് പുതിയ തീരുമാനം. ദേശീയ പെൻഷൻ പദ്ധതിയിൽപ്പെട്ട സംസ്ഥാനത്തെ 1.25ലക്ഷത്തോളം ജീവനക്കാരിൽ നിന്നാണ് പെൻഷൻ വിഹിതം പിടിക്കുന്നത്. 2013ന് ശേഷം നിയമിതരായവർക്കാണ് ഇത് ബാധകം. ഇതോടൊപ്പം തൊഴിലുടമയെന്ന നിലയിൽ സർക്കാർ നൽകേണ്ട വിഹിതവും നൽകണം.
കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം അഞ്ച് മാസ ഗഡുക്കളായി പിടിച്ചതാണ് മേയ് മാസം മുതൽ തിരികെ നൽകിയത്. ജീവനക്കാരും സർക്കാരും ആ മാസത്തെ പെൻഷൻ വിഹിതം അടയ്ക്കേണ്ടതില്ലെന്നാണ് അന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ, തുക തിരികെ നൽകുമ്പോൾ പെൻഷൻ വിഹിതം അടച്ചില്ലെങ്കിൽ മുഴുവൻ തുകയും സർക്കാരിൽ നിന്ന് പിടിക്കാൻ തീരുമാനം വരുമെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. അഡ്വക്കറ്റ് ജനറലും ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്നാണ് മാറ്റിവച്ച ശമ്പളം തിരികെ നൽകുന്ന ഉത്തരവിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.
സർക്കാർ പെൻഷൻ ലഭിക്കുന്ന ജീവനക്കാർക്ക് ഇത് ബാധകമല്ല. ദേശീയ പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തിരികെ നൽകുന്ന മാറ്റിവച്ച ശമ്പളത്തിൽ നിന്ന് ജീവനക്കാരന്റെ പെൻഷൻ പദ്ധതി വിഹിതം കുറവ് ചെയ്യേണ്ടതില്ലെന്നാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 26ലെ സർക്കാർ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിരുന്നത്. ഈ നിബന്ധനയാണ് ഒഴിവാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |