തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയിൽ കോടതിയലക്ഷ്യം ഒഴിവാക്കാൻ തൽക്കാലം ഇതാണ് മാർഗ്ഗമെന്ന തിരിച്ചറിവിലാണ്, അനുപാതം ജനസംഖ്യാനുപാതികമായി പുന: ക്രമീകരിക്കാനുള്ള സർക്കാരിന്റെ തീരുമാനം.
ക്രിസ്ത്യൻ സമുദായങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മിഷന്റെ റിപ്പോർട്ട് വരുന്നത് വരെ സർക്കാരിന് ഇതേ മാർഗ്ഗമുള്ളൂ. കമ്മിഷൻ റിപ്പോർട്ട് വന്ന ശേഷം ആ സമുദായത്തിന് മാത്രമായി മറ്റൊരു സംവിധാനമുണ്ടാക്കുകയും, മുസ്ലിം സമുദായത്തിന്റേത് പുനസ്ഥാപിക്കുകയും ചെയ്യാമെന്ന മാർഗ്ഗവും മുന്നിലുണ്ട്.
വിദഗ്ദ്ധസമിതിയുടെ ശുപാർശകൾ മാനിച്ച്
സർവ്വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച വിദഗ്ദ്ധസമിതിയുടെ ശുപാർശകളും പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. നിലവിൽ സ്കോളർഷിപ്പ് ലഭിക്കുന്ന സമുദായത്തിൽപ്പെട്ടവരുടെ എണ്ണത്തിലോ തുകയിലോ കുറവ് വരാതെയാണ് പുതിയ വിഭാഗങ്ങൾക്ക് കൂടി തുക അനുവദിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതിനായാണ് അധികതുക അനുവദിക്കുന്നത്.
നിലവിൽ ഏതെങ്കിലും സമുദായത്തിലെ 1000 പേർക്കാണ് ലഭിച്ചുവരുന്നതെങ്കിൽ അത് തുടർന്നും ലഭിക്കും. അതേസമയം, മറ്റൊരു സമുദായത്തിന് ജനസംഖ്യാനുപാതികമായി 500ൽ നിന്ന് അറുന്നൂറ് ആക്കണമെങ്കിൽ അത് ചെയ്യും. ഇത് മറ്റ് സമുദായത്തെ ബാധിക്കാത്ത വിധത്തിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |