SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.09 PM IST

ന്യൂനപക്ഷ സ്കോളർഷിപ്പ് ഇനി ജനസംഖ്യ നോക്കി, ആനുകൂല്യം കവരുന്നെന്ന് ലീഗ്

bb

 മുസ്ലിം- 26.56 %, ക്രിസ്ത്യൻ- 18.38%

 അടിസ്ഥാനം 2011ലെ സെൻസസ്

 ആർക്കും നഷ്ടപ്പെടില്ലെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2011ലെ സെൻസസിനെ അടിസ്ഥാനമാക്കി ന്യൂനപക്ഷ കമ്മിഷൻ തയ്യാറാക്കിയ കണക്കനുസരിച്ചാണ് പുനഃക്രമീകരിക്കുന്നത്. ഇതുമൂലം ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് സർക്കാർ വ്യക്തമാക്കി.

മുസ്ലിം- 26.56%, ക്രിസ്ത്യൻ- 18.38%, ബുദ്ധർ- 0.01%, ജൈനർ- 0.01%, സിഖ്- 0.01% എന്നിങ്ങനെ കണക്കാക്കിയാകും സ്കോളർഷിപ്പ്. ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങൾക്ക് എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബഡ്ജറ്റ് വിഹിതം കിഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു. നിലവിൽ 80- 20 അനുപാതത്തിലായിരുന്നു സ്കോളർഷിപ്പ്.

അതേസമയം, സർക്കാർ തീരുമാനം മുസ്ലിം സമുദായത്തിന്റെ ആനുകൂല്യങ്ങൾ കവരുന്നതാണെന്നാരോപിച്ച് മുസ്ലിംലീഗ് അടക്കമുള്ളവർ രംഗത്തുവന്നു. മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് നടപ്പാക്കേണ്ട സ്കോളർഷിപ്പ് രീതി പഠിക്കാനാണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. കമ്മിറ്റിയുടെ ശുപാർശയനുസരിച്ചാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം 80- 20 ആയി നിശ്ചയിച്ചിരുന്നത്. മുസ്ലിം 80 ശതമാനം, ലത്തീൻ കത്തോലിക്ക, മറ്റ് പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്ക് 20 ശതമാനവുമാണ് നീക്കിവച്ചിരുന്നത്.

കോടതി ഇടപെടൽ

ഒരു സമുദായത്തിന് മാത്രം മുൻഗണന നൽകുന്നുവെന്ന പരാതി വന്നതോടെയാണ് നിലവിലെ സംവരണാനുപാതം കഴിഞ്ഞ മേയ് 28ന് ഹൈക്കോടതി റദ്ദാക്കിയത്. ഇതു സംബന്ധിച്ചുണ്ടായിരുന്ന മൂന്ന് ഉത്തരവുകളും റദ്ദാക്കി. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പിന് അർഹതയുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് മുസ്ലിം വിഭാഗത്തിന് മാത്രമായി 80 ശതമാനം നീക്കിവച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ കമ്മിഷനുകൾ ഒരു സമുദായത്തിനുവേണ്ടി മാത്രമുള്ളതല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.

ന്യൂനപക്ഷ ആനുകൂല്യങ്ങൾ തുല്യമായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ക്രൈസ്തവ വിഭാഗങ്ങൾ കോടതിവിധിയെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, സച്ചാർ കമ്മിഷനിലൂടെ ലഭിച്ച ആനുകൂല്യം പിന്നാക്കാവസ്ഥ പരിഗണിച്ച് മുസ്ലിം സമുദായത്തിന് ലഭിക്കണമെന്ന് മുസ്ലിം സംഘടനകൾ നിലപാടെടുത്തു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും സർക്കാർ സർവകക്ഷിയോഗം വിളിച്ച് തുടർനടപടി സ്വീകരിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOLARSHIP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.