പൂനെ: പെണ്ണുകാണൽ, നിശ്ചയം, സേവ് ദ ഡേറ്റ്, മെഹന്ദി, വിവാഹം, ഹണിമൂൺ തുടങ്ങി കല്യാണവുമായി ബന്ധപ്പെട്ട ചടങ്ങുകളെല്ലാം വെറൈറ്റിയും ട്രെൻഡിയുമാക്കുന്നതാണ് ഇപ്പോഴത്തെ സ്റ്റൈൽ. സേവ് ദി ഡേറ്റ് മുതൽ ഹണിമൂൺ വരെ ഫോട്ടോ ഷൂട്ട് വൈറലാക്കാനുള്ള പരിശ്രമത്തിലാണ് യുവതീയുവാക്കൾ.
ഇത്തരത്തിൽ 'വെറൈറ്റി'യാക്കാൻ ശ്രമിച്ച് പുലിവാലു പിടിച്ചിരിക്കയാണ് മഹാരാഷ്ട്രയിലെ ഒരു നവവധു.
എസ്.യു.വിയുടെ ബോണറ്റിലിരുന്ന് യാത്ര ചെയ്താണ് വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വധു എത്തിയത്. പൂനെക്കടുത്ത് ഭോസരിയിലാണ് സംഭവം.
'വധുവിന്റെ വ്യത്യസ്തമായ വിവാഹയാത്രയുടെ' വീഡിയോ വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
23 കാരിയായ ശുഭാംഗി ശാന്താറാം ജറാൻഡെയാണ് സസ്വാദിലുള്ള സിദ്ധേശ്വർ കല്യാണ മണ്ഡപത്തിലേക്ക് സ്‌കോർപിയോയുടെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്തത്. സ്‌കോർപിയോയിൽ യാത്ര ചെയ്തിരുന്ന ശുഭാംഗി വീഡിയോഗ്രാഫർമാരുടെ നിർദേശപ്രകാരം അലങ്കരിച്ച വാഹനത്തിന്റെ ബോണറ്റിൽ കയറി ഇരിക്കുകയായിരുന്നു. ബൈക്കിൽ ഇരുന്ന് വീഡിയോഗ്രാഫർമാർ ഇത് പകർത്തി. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ നിയമലംഘനം നടത്തിയതിന്റെ പേരിൽ വധുവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
ട്രാഫിക് നിയമം തെറ്റിച്ചതിനും അപകടകരമായി വാഹനമോടിച്ചതിനും കൊവിഡ് പ്രോട്ടോക്കോൾ തെറ്റിച്ചതിനും വിവിധ വകുപ്പുകൾ ചുമത്തി യുവതിക്കും ബന്ധുക്കൾക്കുമെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ടെന്ന് ലോണി കൽഭോർ പൊലീസ് വ്യക്തമാക്കി. യാതൊരു സുരക്ഷാമുൻകരുതലും ഇല്ലാതെയാണ് വധു യാത്ര ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓടുന്ന ബൈക്കിന്റെ പിന്നിൽ തിരിഞ്ഞിരുന്ന് ഈ ദൃശ്യങ്ങൾ അപകടകരമാംവിധം കാമറയിൽ പകർത്തിയ വീഡിയോഗ്രാഫറുടെ നടപടിയും നിയമവിരുദ്ധമാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |