ലണ്ടൻ : ഇത്തവണത്തെ വിംബിൾഡൺ വനിതാ ചാമ്പ്യൻ ആഷ്ലി ബാർട്ടിക്ക് ടെന്നിസ് ബാറ്റു(റാക്കറ്റ്) മാത്രമല്ല വഴങ്ങുക,ക്രിക്കറ്റ് ബാറ്റും പറ്റും.ടെന്നിസിൽ തുടങ്ങി അതുമടുത്തപ്പോൾ ക്രിക്കറ്റിലേക്ക് പോയ താരമാണ് ബാർട്ടി.ഒടുവിൽ ക്രിക്കറ്റിനേക്കാൾ നല്ലത് ടെന്നീസാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങിയെത്തിയപ്പോൾ കാത്തിരുന്നത് ഗ്രാൻസ്ളാം നേട്ടങ്ങളും ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനവും.
2011ലെ ജൂനിയർ പെൺകുട്ടികളുടെ വിംബിൾഡൺ ജേതാവായ ആളാണ് ആഷ്‌ലി ബാർട്ടി. എന്നാൽ 2014 ആയപ്പോഴേക്കും ടെന്നിസ് മടുത്ത് കളംവിട്ടു. ആയിടയ്ക്കാണ് റാക്കറ്റിനു പകരം ക്രിക്കറ്റ് ബാറ്റിനോട് ഇഷ്ടംകൂടുന്നത്. ബ്രിസ്ബേൻ വിമൻസ് പ്രീമിയർ ക്രിക്കറ്റ് ടൂർണമെന്റിൽ വെസ്റ്റേൺ സബേർബ്സിനായാണ് ആദ്യമായി ബാറ്റേന്തിയത്. കന്നി ട്വന്റി20 മത്സരത്തിൽ തന്നെ 63 റൺസടിക്കുകയും 2 വിക്കറ്റെടുക്കുകയും ചെയ്തതോടെ ശ്രദ്ധിക്കപ്പെട്ടു. 2015ൽ വനിതകളുടെ പ്രഥമ ബിഗ് ബാഷ് ലീഗിൽ കളിക്കാൻ അവസരമൊരുങ്ങി. എന്നാൽ അത്ര ശോഭനമായിരുന്നില്ല ക്രിക്കറ്റ് കരിയർ. 9 മത്സരങ്ങളിൽനിന്ന് 68 റൺസ് നേടാനേ സാധിച്ചുള്ളൂ. കളിക്കാരിയായി മുന്നോട്ടുപോവുക പ്രയാസമാണെന്ന് തിരിച്ചറിഞ്ഞതോടെ പത്തൊൻപതാം വയസിൽ ക്രിക്കറ്റ് ആസ്ട്രേലിയ ഇലവന്റെ അണ്ടർ 15ടീം പരിശീലകയായും വേഷംകെട്ടി. എന്നാൽ തൊട്ടടുത്ത വർഷം തന്നെ ആഷ്‌ലി ബാർട്ടി തന്റെ യഥാർഥ കളം തിരിച്ചറിഞ്ഞ് ടെന്നിസ് കോർട്ടിൽ തിരിച്ചെത്തി. പിന്നീട്
തിരിച്ചുപോകേണ്ടി വന്നിട്ടില്ല.
വനിതാ സിംഗിൾസ് റാങ്കിംഗിൽ 200ന് പുറത്തായിരുന്ന ബാർട്ടി ആദ്യ 20ൽ ഇടംപിടിച്ചത് 2017ൽ ആണ്. മലേഷ്യൻ ഓപ്പണിലൂടെ ആദ്യ കിരീടനേട്ടവും സ്വന്തമാക്കി. ഇപ്പോൾ 11 സിംഗിൾസ് കിരീടങ്ങളും 11 ഡബിൾസ് കിരീടങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു. 2019ലെ ഫ്രഞ്ച് ഓപ്പലൂടെയായിരുന്നു ആദ്യ ഗ്രാൻസ്ളാം സിംഗിൾസ് കിരീടനേട്ടം. ഡബിൾസിൽ 2018ൽ കോകോ വാൻഡ്‌വേയ്ക്കൊപ്പം യുഎസ് ഓപ്പൺ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |