തിരുവനന്തപുരം : വയനാട് കൽപ്പറ്റയിൽ ചെളി നിറഞ്ഞ ഗ്രൗണ്ടിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലേക്ക് കുട്ടികളുടെ കായിക സെലക്ഷൻ ട്രയൽസ് നടത്തിയത് വിവാദമാകുന്നു. കൊവിഡ് സാഹചര്യത്തിൽ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് കൽപ്പറ്റയിൽ വച്ച് സെലക്ഷൻ ട്രയൽസ് നടത്തിയത്.
രണ്ടുമൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ചെളി നിറഞ്ഞ ഗ്രൗണ്ടിൽ നടക്കാൻ പോലും പ്രയാസമാണ്. ഇവിടെയാണ് അമ്പതോളം കുട്ടികളെ ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റിന് വിധേയമാക്കിയത്. കുട്ടികളുടെ ശാരീരിക ക്ഷമതയളക്കാൻ ഷട്ടിൽ റണ്ണും മറ്റും നടത്തുകയായിരുന്നു. നിരവധി കുട്ടികൾ ചെളിയിൽ വഴുതി വീണു.കായിക പരിശീലകർ കുടചൂടി പ്രകടനം വിലയിരുത്തിയപ്പോൾ കുട്ടികൾ ഹോസ്റ്റൽ പ്രവേശനത്തിനായി ദീർഘനേരം മഴകൊള്ളുകയായിരുന്നു. പലരും വീണുപോയിട്ടും പിന്നെയും മത്സരിക്കാൻ നിർബന്ധിതരായി.
കൊവിഡ് സാഹചര്യത്തിൽ കായിക മത്സരങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകിയിട്ടില്ലെങ്കിലും പ്രത്യേക അനുമതിയോടെ സെലക്ഷൻ ട്രയൽസ് വയ്ക്കുകയാണെന്നായിരുന്നു സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അറിയിപ്പ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാകും ട്രയൽസ് എന്ന് അറിയിച്ചിരുന്നെങ്കിലും അതൊക്കെ മഴയിൽ ഒലിച്ചുപോയെന്ന് രക്ഷകർത്താക്കൾ പരാതിപ്പെടുന്നു. കുട്ടികൾക്ക് ആർക്കെങ്കിലും പരിക്കേറ്റാൽ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യം പോലും ഒരുക്കിയിരുന്നില്ല. അതേസമയം 20 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ട്രയൽസ് നടത്താനാണ് സർക്കാർ അനുമതി നൽകിയതെന്നും തിരുവനന്തപുരം ഉൾപ്പടെയുള്ള ജില്ലകളിൽ 150ലധികം കുട്ടികളെ പങ്കെടുപ്പിച്ച് ട്രയൽസ് നടത്തിയത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കൊവിഡ് കാരണം ഒന്നര വർഷത്തോളമായി കൗൺസിലിന്റെ കീഴിലുള്ള ഹോസ്റ്റലുകൾ അടച്ചിട്ടിരിക്കുകയാണ്. നിലവിലുള്ള കുട്ടികൾക്ക് വേണ്ടി എന്ന് ഹോസ്റ്റൽ തുറക്കും എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാത്തപ്പോൾ പുതിയ കുട്ടികൾക്ക് വേണ്ടി എന്തിനാണ് കൗൺസിൽ ട്രയൽസ് സംഘടിപ്പിച്ചതെന്നും ചോദ്യമുയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |