ന്യൂഡൽഹി: ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഡൽഹിക്ക്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കാണാൻ ശ്രമിക്കുമെന്നും മമത പറഞ്ഞു.
ഡൽഹി സന്ദർശന വേളയിൽ ആരെയൊക്കെ കാണുമെന്ന് വ്യക്തമാക്കിയില്ല. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, എൻ.സി.പി നേതാവ് ശരത് പവാർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആംആദ്മി നേതാവ് അരവിന്ദ് കേജ്രിവാൾ തുടങ്ങിയവരെ കാണുകയാണ് ലക്ഷ്യമെന്നറിയുന്നു. പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തറപറ്റിച്ച മമത 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
സാധാരണ പാർലമെന്റ് സമ്മേളനങ്ങൾ നടക്കുമ്പോൾ ഡൽഹി സന്ദർശനം പതിവാണെങ്കിലും ഒരു വർഷമായി കൊവിഡ് മൂലം അതു നടന്നില്ലെന്നും ഇപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെട്ട സാഹചര്യത്തിലാണ് പോകുന്നതെന്നും മമത കൊൽക്കത്തയിൽ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചാൽ രാഷ്‌ട്രപതിയെയും പ്രധാനമന്ത്രിയെയും കാണുമെന്നും അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |