തിരുവനന്തപുരം: കരമന കാലടിയിലെ കൂടത്തിൽ തറവാട്ടിൽ നടന്ന കോടികളുടെ സ്വത്ത് തട്ടിപ്പും ദുരൂഹമരണങ്ങളും സംബന്ധിച്ച പരാതികളിൽ ആദ്യഘട്ടത്തിലെ അന്വേഷണത്തിലും തെളിവെടുപ്പിലും വീഴ്ച വരുത്തിയ കരമന സ്റ്റേഷനിലെ ചില പൊലീസുകാരും കുടുങ്ങും. കൂടത്തിൽ തറവാട്ടിൽ ജയമാധവൻനായർ മരിച്ച കേസിൽ കൊലപാതകക്കുറ്റം ചുമത്തിയതോടെയാണ് കൊലപാതകം അട്ടിമറിക്കാനും കുറ്റവാളികളെ രക്ഷിക്കാനും ശ്രമിച്ചവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. കരമന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും മേൽനോട്ടം വഹിച്ചവരും അന്വേഷണ പരിധിയിൽ വരും. ജയമാധവൻനായരെ കൊലപ്പെടുത്തിയതാണെന്ന് തെളിയുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തതോടെ കരമന പൊലീസ് സ്റ്റേഷനിൽ കൂടത്തിൽ കേസ് അന്വേഷണ സംഘത്തിലുൾപ്പെട്ടിരുന്ന പലർക്കും ഉറക്കമില്ലാതായിട്ടുണ്ട്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ വരുമെന്ന സംഘം വെളിപ്പെടുത്തുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറാവുന്നില്ല. അതേസമയം, പൊലീസുദ്യോഗസ്ഥർ കൂടി കേസിൽ പ്രതിയാകുമെന്ന് വരുന്നതോടെ സംസ്ഥാന ക്രൈംബ്രാഞ്ചിനെയോ സി.ബി.ഐ പോലുള്ള പ്രത്യേക ഏജൻസികളെയോ അന്വേഷണം ഏൽപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കൊലപാതകക്കേസിന് പുറമേ
കൂടത്തിൽ തറവാട്ടിലെ കോടികളുടെ സ്വത്തുക്കൾ വ്യാജരേഖ ചമച്ചും കൃത്രിമം കാട്ടിയും തട്ടിയെടുത്തെന്ന് കാട്ടി രണ്ടരകൊല്ലം മുമ്പ് നൽകപ്പെട്ട പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീഴ്ചവരുത്തിയ പൊലീസുദ്യോഗസ്ഥരും നിരീക്ഷണത്തിലുണ്ട്.
കൂടത്തിൽ വീട്ടിലെ കാര്യസ്ഥൻ രവീന്ദ്രൻനായർ ചില റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തറവാട്ടുവകയായ എട്ടേക്കറിലധികം വസ്തുക്കൾ കുടുംബാംഗങ്ങളിൽ ചിലരുടെയും തന്റെയും പേരിൽ ആധാരം നടത്തുകയും വിറ്റഴിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഇക്കാര്യത്തിൽ പക്ഷേ, ആദ്യഘട്ടത്തിൽ കാര്യമായ അന്വേഷണം നടന്നില്ല. കൂടത്തായി കൊലപരമ്പരക്കേസ് കോളിളക്കം സൃഷ്ടിച്ചതോടെയാണ് കൂടത്തിൽ വീടുമായി ബന്ധപ്പെട്ട് വീണ്ടും നൽകപ്പെട്ട പരാതിയിൽ ഇപ്പോൾ ഊർജിതമായ അന്വേഷണം നടക്കുന്നത്. അതോടെയാണ് അന്ന് കേസന്വേഷിച്ച ചില ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായത്. എന്തുകൊണ്ട് പരാതിയിൽ കാര്യമായ അന്വേഷണം അന്ന് നടത്തിയില്ലെന്നാണ് അന്വേഷിക്കുന്നത്. ഇതുവഴി പൊലീസുകാർക്ക് ആർക്കെങ്കിലും നേട്ടമുണ്ടായോ എന്നതും അന്വേഷണ പരിധിയിലാണ്. സംഗതി സത്യമാണെന്ന് കണ്ടാൽ അന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കുമെന്നും സൂചനയുണ്ട്.
കൂടത്തിൽ തറവാട്ടുവകയായ ഏക്കറുകണക്കിന് നിലങ്ങൾ നികത്തുകയും വസ്തുക്കൾ പ്ലോട്ട് തിരിച്ച് വിൽക്കുകയും ചെയ്തതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കടക്കം പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലങ്ങളിൽ പലതിന്റെയും ആധാരവും രേഖകളും റിയൽ എസ്റ്റേറ്റ് മാഫിയയിൽപ്പെട്ട ചിലരുടെ കൈയിലുള്ളതായ വിവരവും പുറത്തുവരുന്നുണ്ട്. വസ്തുക്കൾ വിൽപ്പന നടത്താനായി രവീന്ദ്രൻനായരാണ് റിയൽ എസ്റ്റേറ്റ് സംഘത്തിന് രേഖകൾ കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണം.
ജയമാധവന്റെ മരണശേഷം രവീന്ദ്രൻനായർ തയാറാക്കിയ വിൽപത്രത്തിലെ സാക്ഷിപ്പട്ടികയിലും റിയൽ എസ്റ്റേറ്റ്, നിലം നികത്ത് മാഫിയയിലുൾപ്പെട്ട രാഷ്ട്രീയ സ്വാധീനമുള്ള ചിലരുണ്ടെന്നും പറയപ്പെടുന്നു. ഒരു പ്രാദേശിക നേതാവും ഇതിലുണ്ട്. ജയമാധവൻ നായർ മരിക്കും മുമ്പ് കൂടത്തിൽ വീട്ടിൽ വച്ച് തയാറാക്കിയെന്ന് പറയപ്പെടുന്ന വിൽപത്രത്തിൽ സാക്ഷിയായി ഒപ്പിട്ടവരിലും ഇവരിൽ ചിലരുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസുകാരും വിവിധ സർക്കാർ വകുപ്പുകളിലും ജോലിനോക്കുന്നവരും ബിസിനസുകാരുമുൾപ്പെടെയുള്ളവരെ വസ്തു ഇടപാടുമായി ബന്ധപ്പെടുത്തിയതിലെ കണ്ണികൾ ഇവരൊക്കെയായിരുന്നു എന്നും പറയപ്പെടുന്നു.
മരണകാരണം കണ്ടെത്താൻ അന്വേഷണസംഘം ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും ഉത്തരവാദികൾ അന്ന് കേസ് അന്വേഷിച്ച ചില ഉദ്യോഗസ്ഥരാണ്. തലയ്ക്ക് പരിക്കേറ്റ് ജയമാധവനെ അബോധാവസ്ഥയിൽ വീട്ടിനുളളിൽ കണ്ടെത്തിയതായി രവീന്ദ്രൻനായർ നൽകിയ മൊഴിയിൽ കൂടുതൽ അന്വേഷണം അന്ന് നടന്നിരുന്നില്ല. വീട്ടിനുള്ളിൽ നിന്ന് തെളിവുകൾ ശേഖരിച്ചതുമില്ല. രവീന്ദ്രൻനായർ നിർദേശിച്ച ആളുകളെ മാത്രമാണ് ജയമാധവന്റെ കേസിൽ അന്ന് സാക്ഷിയാക്കിയത്. വീട്ടിനുള്ളിൽ മറിഞ്ഞുവീണ് കിടന്ന ജയമാധവന് തലയിൽ പരിക്കേറ്റതെങ്ങനെയെന്നോ മുറിവിന്റെ സ്വഭാവമോ പരിശോധിക്കപ്പെട്ടില്ല. അബോധാവസ്ഥയിൽ തറയിൽ കിടക്കുകയായിരുന്ന ജയമാധവനെ ഒറ്റയ്ക്ക് താങ്ങിയെടുത്ത് കട്ടിലിൽ കിടത്തിയെന്ന രവീന്ദ്രൻനായരുടെ മൊഴിയിലും അന്ന് പൊലീസുകാർക്കാർക്കും സംശയം തോന്നിയില്ല. ജയമാധവനെ പരിക്കേറ്റ നിലയിൽ കാണപ്പെട്ട മുറി കഴുകി തുടച്ചതും പൊലീസ് പരിഗണിച്ചില്ല. ജയമാധവന്റെ മുറിയോ വീടോ സീൽ ചെയ്യാതിരുന്നതും വീഴ്ചയായി ഇപ്പോഴത്തെ അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഇന്റലിജൻസ് വിഭാഗവും റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് പുറമേ സർവ്വീസിലുള്ളവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |