കട്ടപ്പന: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 1.3 കോടി രൂപ തട്ടിയ കേസിലെ അഞ്ചാം പ്രതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി പുതിയമാളിയേക്കൽ മുഹമ്മദ് ഓനാസീസാണ് (43) പിടിയിലായത്. കേസിലെ 6 പ്രതികളിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്. കേസിലെ ഒന്നാം പ്രതി അറസ്റ്റിലായതിന് പിന്നാലെ മുഹമ്മദ് ദുബായിലേക്ക് കടന്നിരുന്നു. തുടർന്ന് കട്ടപ്പന പൊലീസ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം ദുബായിൽ നിന്ന് പഞ്ചാബിലെ ജലന്തറിൽ എത്തിയ പ്രതിയെ ജലന്തർ പൊലീസ് കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചു. തുടർന്ന് അന്വേഷണ സംഘത്തിലുള്ള കട്ടപ്പന സ്റ്റേഷനിലെ എസ്.ഐമാരായ സാബു തോമസ്, എം.പി. മോനച്ചൻ എന്നിവർ കണ്ണൂരിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കണ്ണൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. മുഹമ്മദ് ഓനാസീസിനെതിരെ ആറോളം സ്റ്റേഷനുകളിൽ വഞ്ചനാക്കുറ്റത്തിന് കേസുകൾ നിലവിലുണ്ട്. മാർച്ച് ആറിനാണ് കേസിലെ ഒന്നാം പ്രതി ചേർത്തല പനയ്ക്കൽ വിദ്യ പയസ് (32) അറസ്റ്റിലായത്. വിദ്യയുടെ സഹോദരി സോണി ജോസഫ് (34), ബന്ധുവായ ആലപ്പുഴ പുതിയകാവ് തെക്കേഅറയ്ക്കൽ തോമസ് (27), കണ്ണൂർ തലശേരി സ്വദേശികളായ മാനന്തവിട അംനാസ് അബ്ദുള്ള (33), പുതിയമാളിയേക്കൽ എം.എ. മൻസിലിൽ അഫ്സീർ (24) എന്നിവരാണ് മറ്റ് പ്രതികൾ. ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശികളടക്കം 27 പേരിൽ നിന്ന് 1.30 കോടി രൂപ തട്ടിയതായി 2019 ജൂൺ എട്ടിനാണ് കട്ടപ്പന പൊലീസിൽ പരാതി ലഭിച്ചത്. പരാതിക്കാരിയായ കട്ടപ്പന സ്വദേശിനിയാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം സമാഹരിച്ച് വിദ്യയുടെ നിർദേശപ്രകാരം സോണി, തോമസ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 56 ലക്ഷം രൂപ വരെ കബളിപ്പിച്ചതായി കണ്ടെത്തി. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വിദ്യ അബുദാബിയിലേക്ക് കടന്നിരുന്നു. ഒന്നര വർഷത്തിന് ശേഷം അബുദാബിയിൽ നിന്ന് ബംഗ്ലൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിദ്യ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |