ന്യൂഡൽഹി: ജമ്മു വ്യോമത്താവളത്തിലെ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് തയാറാക്കിയ പുതിയ ഡ്രോൺ പോളിസിയുടെ കരട് കേന്ദ്രസർക്കാർ പുറത്തിറക്കി. ആഗസ്റ്റ് അഞ്ചുവരെ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം.
കരട് നയത്തിലെ പ്രധാന വ്യവസ്ഥകൾ:
രാജ്യത്തെ ഡ്രോൺ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ബിസിനസ് സൗഹൃദ, ഏകജാലക ഓൺലൈൻ സംവിധാനമായി സിവിൽ വ്യോമയാന ഡയറക്ടറേറ്റിന് കീഴിൽ ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്ഫോം വികസിപ്പിക്കും. ലൈസൻസ് അനുമതികളും മറ്റും അപേക്ഷകന് നേരിട്ട് ലഭിക്കും.
ഡ്രോണുകൾ പറത്താൻ നിയന്ത്രണമുള്ള പച്ച, മഞ്ഞ, ചുവപ്പ് മേഖലകളുടെ വ്യോമാതിർത്തി ഡിജിറ്റൽ സ്കൈയിൽ ലഭ്യമാക്കും.
വിമാനത്താവള പരിധിക്കുള്ളിൽ നിയന്ത്രണങ്ങളോടെ ഡ്രോൺ പറത്താനുള്ള മഞ്ഞ മേഖല 45 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററായി കുറച്ചു
സ്വഭാവിക അനുമതി ലഭിക്കുന്ന പച്ച മേഖലയിൽ 400 അടി വരെയും, എയർപോർട്ട് പരിധിക്കുള്ളിൽ നിന്ന് 8 മുതൽ 12 കിലോമീറ്റർ വരെയും 200 അടി വരെയും ഡ്രോൺ പറത്താൻ അനുമതി ആവശ്യമില്ല.
മൈക്രോ ഡ്രോണുകൾ (വാണിജ്യേതര ഉപയോഗത്തിന്), നാനോ ഡ്രോൺ, ഗവേഷണവികസന സ്ഥാപനങ്ങൾക്കുള്ള ഡ്രോണുകൾ എന്നിവയ്ക്ക് പൈലറ്റ് ലൈസൻസ് ആവശ്യമില്ല.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഡ്രോൺ പ്രവർത്തനത്തിന് നിയന്ത്രണമില്ല.
ഡ്രോണുകളുടെയും, ഡ്രോൺ ഘടകങ്ങളുടെയും ഇറക്കുമതി ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി. എഫ് ടി) നിയന്ത്രിക്കും
രജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവയ്ക്ക് സുരക്ഷാ അനുമതി ആവശ്യമില്ല.
ഗവേഷണവികസന സ്ഥാപനങ്ങൾക്ക് തിരിച്ചറിയൽ നമ്പർ, മുൻകൂർ അനുമതി, വിദൂര പൈലറ്റ് ലൈസൻസ് എന്നിവ ആവശ്യമില്ല.
ഡ്രോ പരിശീലനവും പരിശോധനയും നടത്തേണ്ടത് ഡി.ജി.സി.എയുടെ മേൽനോട്ടത്തിലുള്ള അംഗീകൃത പരിശീലന കേന്ദ്രങ്ങൾ വഴി മാത്രം.
ഡ്രോൺ തിരിച്ചറിയൽ നമ്പർ ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്ഫോം വഴി.
ചരക്ക് വിതരണത്തിനായി ഡ്രോൺ ഇടനാഴികൾ വികസിപ്പിക്കും.
ഡ്രോൺ നിയന്ത്രണ നടപടികൾ ബിസിനസ് സൗഹൃദമാക്കുന്നതിന്, ഡ്രോൺ പ്രോമോഷൻ കൗൺസിൽ രൂപീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |