ആലപ്പുഴ: രണ്ട് സീസണുകൾ കൊവിഡ് കവർന്നതോടെ അതിജീവനത്തിനായി പാടുപെടുകയാണ് സംസ്ഥാനത്തെ നാടക കലാകാരൻമാർ. നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരുമടക്കം നിരവധി പേരുടെ കുടുംബങ്ങളെയാണ് കൊവിഡ് പ്രതിസന്ധിയിലാക്കിയത്.
നവംബർ മുതൽ ഏപ്രിൽ വരെയാണ് നാടക സീസൺ. ഈ ആറ് മാസം കിട്ടുന്ന വരുമാനമാണ് ഒരു വർഷം കലാകാരൻമാരുടെ ഏക ആശ്രയം. വേദികളില്ലാതായതോടെ കലാകാരൻമാരോടൊപ്പം പ്രോഗ്രാം ഏജന്റുമാരും പ്രതിസന്ധിയിലാണ്. സർക്കാർ ധനസഹായമായി 2000 രൂപ കഴിഞ്ഞ ലോക്ക് ഡൗണിൽ അനുവദിച്ചിരുന്നെങ്കിലും ഇത്തവണ അതും എത്താത്തത് ദുരിതം ഇരട്ടിപ്പിച്ചു. ഭൂരിഭാഗം സമിതികളും ലോൺ എടുത്താണ് നാടകം അരങ്ങിലെത്തിക്കുന്നത്. വരുമാനം നിലച്ച് ലോൺ തിരിച്ചടവ് മുടങ്ങിയതോടെ സംസ്ഥാനത്ത് 10 ഓളം കലാകാരന്മാർ ആത്മഹത്യ ചെയ്തു.
നഷ്ടമായത് ഒന്നല്ല,നാലുവർഷങ്ങൾ
2018,2019 വർഷങ്ങളിൽ പ്രളയം വിതച്ച ദുരന്തത്തെ തുടർന്ന് വേദികൾ നഷ്ടമായ നാടകലോകം ഒന്നുണർന്നു വരുന്നതിനിടെയാണ് കൊവിഡിന്റെ വരവ്. 2020ലെ സീസൺ പൂർണമായും കൊവിഡ് കൊണ്ടുപോയി. ഇതിലുണ്ടായ നഷ്ടം ഈ സീസണിൽ തിരിച്ചു പിടിക്കാമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് രണ്ടാം തരംഗം എല്ലാം നിശ്ചലമാക്കിയത്. പുതിയ നാടകമിറക്കാൻ സെറ്റ്, സാങ്കേതിക സംവിധാനങ്ങൾ എല്ലാംചേർന്ന് 10 മുതൽ 20ലക്ഷം രൂപ വരെ ആവശ്യമായി വരും. മുടക്കു മുതൽ തിരിച്ചുകിട്ടണമെങ്കിൽ ഒരു സീസണിൽ കുറഞ്ഞത് 120 സ്റ്റേജെങ്കിലും കിട്ടണം. പ്രൊഫഷണൽ നാടകസംഘങ്ങളുടെ സ്ഥിതിയാണ് ഇത്. അമച്വർ നാടകവേദിയുടെ അവസ്ഥ ഇതിലും കഷ്ടമാണ്. അരപട്ടിണിയിൽ നിന്ന് മുഴുപട്ടിണിയിലേക്ക് നീങ്ങുകയാണ് കലാകാരൻമാർ.
നാടകവും ട്രൂപ്പും
ഒരു ട്രൂപ്പിലെ അംഗങ്ങൾ (ഏകദേശം).........15
ഒരു നാടകത്തിന് മുതൽ മുടക്ക്...............₹ 10-20 ലക്ഷം
ഒരു വർഷം ലഭ്യമാകുന്ന സ്റ്റേജ് (ഏകദേശം)..........160
'' നാടക കലാകാരൻമാരിൽ പലരും പട്ടിണിയിലാണ്. തുടർച്ചയായ 4വർഷങ്ങളിലാണ് സീസൺ നഷ്ടപ്പെട്ടത്. മീൻവിൽപ്പന നടത്തിയും കൂലിവേല ചെയ്തുമാണ് പല കലാകാരൻമാരും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് . തങ്ങൾക്ക് വരുമാനം ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം .
( ദീപുരാജ് ആലപ്പുഴ, നടൻ, കൊല്ലം യവനിക)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |