കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ കയർ മേഖലയുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കയർ വർക്കേഴ്‌സ് സെന്റർ (സി.ഐ.ടി.യു) മന്ത്രി പി. രാജീവിന് നിവേദനം നൽകി. നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, കെ.കെ. ഗണേശൻ, ആർ. നാസർ, കെ. പ്രസാദ്, ടി.കെ. ദേവകുമാർ, എസ്. സായികുമാർ, വി.എസ്. മണി, എസ്.എൽ. സജികുമാർ, കെ.പി. കുറുപ്പ്, ടി.ആർ. ബോസ് എന്നിവരാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചതായി നേതാക്കൾ പറഞ്ഞു.
എല്ലാ കയർ തൊഴിലാളികൾക്കും 1,000 രൂപ സഹായം നൽകുക, കൊവിഡ് പാക്കേജായി ഒരുലക്ഷം രൂപ വീതം ആശ്വാസ ധനസഹായം സംഘങ്ങൾക്ക് നൽകുക, ഉത്‌പന്ന സംഭരണത്തിന് കയർ കോർപ്പറേഷനും കയർ സംഭരണത്തിന് കയർഫെഡിനും 10 കോടി രൂപ വീതം അടിയന്തര ധനസഹായം നൽകുക, ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീനുകളിൽ ഓട്ടോ ഫീഡർ സ്ഥാപിച്ച് ഉത്‌പാദനവും ഗുണനിലവാരവും മെച്ചപ്പെടുത്തുക, ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീൻ തൊഴിലാളികൾക്ക് 45 ദിവസ വേതനത്തോടെ പരിശീലനം നൽകുക, ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീൻ കയറിന് 10 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കുക,
കയർ ക്ളസ്‌റ്റർ രൂപീകരിക്കാനും കേന്ദ്രസഹായം വിനിയോഗിക്കാനും നടപടിയെടുക്കുക, അടഞ്ഞുകിടക്കുന്ന കയർ സംഘങ്ങളിലെയും ഭാഗികമായി പ്രവർത്തിക്കുന്നവയിലെയും തൊഴിലില്ലാത്ത തൊഴിലാളികൾക്ക് ഓണത്തിന് ഫെസ്‌റ്റിവൽ അലവൻസ് നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |