തിരുവനന്തപുരം: ഒരുകാലത്ത് മദ്രാസിൽ തിരക്കഥാകൃത്തായും സംവിധായകനായും പാറിനടക്കുമ്പോൾ തോപ്പിൽ ഭാസിക്ക് വീട്ടുകാര്യങ്ങളെക്കുറിച്ച് ചിന്തയേ വേണ്ടിയിരുന്നില്ല. എല്ലാം നോക്കിനടത്താൻ സഖാവിന്റെ അമ്മിണി വീട്ടിലുള്ളതായിരുന്നു ധൈര്യം.
അഞ്ചു മക്കളുടെ പഠിപ്പടക്കമുള്ള കാര്യങ്ങൾ, നല്ലപോലെ കൃഷിയുണ്ട്. ഒരു കാര്യത്തിലും ഭാസിക്ക് ഇടപെടേണ്ടിവന്നില്ല. എഴുത്തിലും സിനിമാപ്രവർത്തനത്തിലും അദ്ദേഹത്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തരുതെന്ന നിർബ്ബന്ധമുണ്ടായിരുന്നു അവർക്ക്. ശൂരനാട് സംഭവത്തെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടതോടെയാണ് തോപ്പിൽ ഭാസി അടക്കമുള്ള നേതാക്കൾക്ക് ഒളിവിൽപ്പോകേണ്ടിവന്നത്. ഒളിവു ജീവിതത്തിനിടയിൽ കണ്ടുമുട്ടി, ജീവിതത്തിലേക്ക് കൂട്ടിയതാണ് അമ്മിണി അമ്മയെ.
തോപ്പിൽ ഭാസി നേരത്തേ പോയി, ഇപ്പോൾ അമ്മിണി അമ്മയും. സഖാവെന്നാണ് അമ്മിണിഅമ്മ ഭാസിയെ വിളിച്ചിരുന്നത്. സിനിമാലോകത്ത് എത്തിയ ശേഷം ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തായിരുന്നു ഭാസി. അന്നത്തെ വമ്പൻ ബാനറുകളുടെയെല്ലാം ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി. രണ്ടും മൂന്നും മാസം കൂടുമ്പോഴാവും വള്ളികുന്നത്തെ വീട്ടിലെത്തുക. പലപ്പോഴും രാത്രി നേരമൊക്കെയാവും വരവ്. വരവ് അറിഞ്ഞാൽ കപ്പയോ കാച്ചിലോ പുഴുങ്ങിയതും നല്ല കാന്താരിമുളക് ചമ്മന്തിയും സഖാവിനായി ഒരുക്കിവയ്ക്കും. മകൻ അജയന്റെയും മകൾ മാലയുടെയും വിവാഹങ്ങൾക്ക് പോലും തൊട്ടു മുമ്പത്തെ ദിവസമാണ് അദ്ദേഹം എത്തിയത്.
പലപ്പോഴും മദ്രാസിൽ സഖാവിനൊപ്പം പോയി താമസിച്ചിട്ടുണ്ട് അമ്മിണിഅമ്മ. വലിയ നിർമ്മാണ കരാറുകാരനും ആശാൻ മെമ്മോറിയൽ സ്കൂളിന്റെ മാനേജരുമായിരുന്ന എൻജിനിയർ എ.കെ.ജിയുടെ വീട്ടിലാവും താമസം. അതല്ലെങ്കിൽ മഞ്ഞിലാസ് പിക്ചേഴ്സ് ഉടമ എം.ഒ. ജോസഫിന്റെ വീട്ടിൽ.
1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഭാസി പാർട്ടി കാർഡ് തിരിച്ചേൽപ്പിച്ചു. പിളർപ്പിലുള്ള അടങ്ങാത്ത വ്യഥമൂലം. എന്നാൽ, അന്ന് വീട്ടിലെത്തിയ ഉടൻ അദ്ദേഹം അമ്മിണിയോട് നിർബ്ബന്ധപൂർവ്വം പറഞ്ഞു, പാർട്ടി അംഗത്വമെടുക്കാൻ. അമ്മിണിഅമ്മ മരണംവരെ സി.പി.ഐ അംഗമായി. അന്ന് പലപ്പോഴും തോപ്പിൽ വീട്ടിൽ വച്ചാവും പാർട്ടി മീറ്റിംഗുകൾ. അപ്പോഴെങ്ങാനും സഖാവ് വീട്ടിലേക്ക് വന്നാൽ പിൻവാതിൽ തുറന്നുകൊടുത്ത് അതുവഴി കയറിക്കൊള്ളാൻ പറയും.
ഒടുവിൽ രോഗം ബാധിച്ച് ഒരു കാൽമുറിച്ചതോടെ സിനിമാത്തിരക്കുകളിൽ നിന്ന് മാറി വീട്ടിൽ സ്ഥിരമായി കഴിയേണ്ടിവന്നപ്പോഴും നിഴൽപോലെ ഭാസിക്ക് കൂട്ടായി അമ്മണിഅമ്മ നിന്നു. അസാധാരണ മനപ്പൊരുത്തമായിരുന്നു അവർക്കിടയിൽ. 'ഒളിവിലെ ഓർമ്മകൾ' എന്ന പുസ്തകത്തിൽ വലിയൊരു ഇടമാണ് ഭാസി തന്റെ പ്രിയപ്പെട്ടവൾക്കായി നീക്കിവച്ചതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |