പത്തനംതിട്ട: ശബരിമലനട കർക്കടകമാസ പൂജകൾക്ക് ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിക്കും. നാളെ പുലർച്ചെ മുതലാണ് ഭക്തർക്ക് പ്രവേശനം. ദിവസവും അയ്യായിരം പേർക്കാണ് ദർശനം.
വെർച്വൽ ക്യൂ ബുക്കിംഗ്, 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്റെ രേഖ എന്നിവ നിർബന്ധമാണ്. വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലാത്തവരെ മലകയറാൻ അനുവദിക്കില്ല.
നട തുറക്കുന്ന അഞ്ചു ദിവസങ്ങളിൽ നെയ്യഭിഷേകം, ഉദയാസ്തമയപൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം,പടിപൂജ എന്നിവ ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി 21ന് രാത്രി നട അടയ്‌ക്കും. തീർത്ഥാടകർക്കായി 15 ബസുകൾ നിലയ്‌ക്കൽ-പമ്പ ചെയിൻ സർവീസ് നടത്തും.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പത്തനംതിട്ട ഡിപ്പോയിൽ നിന്നും പമ്പയിലേക്ക് പ്രത്യേക സർവീസുകൾ ഉണ്ടാകും. സീറ്റ് ബുക്ക് ചെയ്യാം. ആവശ്യമെങ്കിൽ കോട്ടയം, എരുമേലി ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് സർവീസുകൾ നടത്തും. കൊവിഡ് പശ്ചാത്തലത്തിൽ ഇരുന്നുള്ള യാത്ര മാത്രമേ അനുവദിക്കൂ.
ആരോഗ്യ ക്രമീകരണങ്ങൾ
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ രണ്ട് വീതം ഡോക്ടർമാർ, നഴ്‌സ്, അറ്റൻഡർ, ഓരോ ഫാർമസിസ്റ്റ്, ലാബ് ടെക്‌നിഷൻ എന്നിവരെ നിയമിച്ചിട്ടുണ്ട്. നിലയ്ക്കലും പമ്പയിലുമായി രണ്ട് ആംബുലൻസും ഉണ്ടാകും. പരിശോധന നടത്താത്തവർക്കും സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞവർക്കും നിലയ്‌ക്കലിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്താം. പോസിറ്റീവ് ആകുന്നവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ പെരുനാട് കാർമൽ എൻജിനീയറിംഗ് കോളേജിലേക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |