തിരുവനന്തപുരം:ലോക്ക് ഡൗണിൽ ഇളവ് നൽകി പെരുന്നാൾ വരെ എല്ലാം ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്ന വ്യാപാരികളുടെ സമ്മർദ്ദം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്നു തന്നെ ലോക്ക്‌ഡൗൺ പ്രതിവാര അവലോകനയോഗം ചേർന്നേക്കും. ഇന്നാണ് വ്യാപാരികളുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നത്. 20നാണ് പെരുന്നാൾ.
ടി.പി.ആർ 15ശതമാനത്തിൽ താഴെയുളള തദ്ദേശസ്ഥാപനങ്ങളിൽ വെള്ളി,തിങ്കൾ ദിവസങ്ങളിൽ കടകൾ തുറക്കാൻ തടസ്സമില്ല.ചൊവ്വാഴ്ചയാണ് പെരുന്നാൾ. ഇതിനിടയിലെ ശനി,ഞായർ ദിവസങ്ങൾ നല്ല വ്യാപാരം നടക്കുമെന്നതിനാൽ കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
ആരാധനാലയങ്ങളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കണമെന്ന് മുസ്ലിം മത മേലദ്ധ്യക്ഷന്മാരും സംഘടനകളും ആവശ്യപ്പെടുന്നു. വ്യാപാരികളും മതസംഘടനകളുമൊക്കെ സമ്മർദ്ദം ശക്തമാക്കുന്ന സാഹചര്യത്തിൽ സർക്കാർ അയഞ്ഞ സമീപനത്തിലേക്ക് നീങ്ങുന്നത്.
കടകൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് ഇന്നലെ ഹൈക്കോടതിയും അഭിപ്രായപ്പെട്ടിരുന്നു. രാവിലെയാണ് വ്യാപാരികളുമായി മുഖ്യമന്ത്രി നടത്തുന്ന ചർച്ച. വ്യാപാരികൾ സർക്കാരിൽ നിന്ന് അനുകൂല തീരുമാനമാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, ടി.പി.ആറിൽ കുറവുണ്ടാകാത്തതാണ് സർക്കാരിന്റെ ആശങ്ക. കഴിഞ്ഞ ഒരുമാസത്തിനിടയിൽ മൂന്ന് ദിവസങ്ങളിൽ മാത്രമാണ് ടി.പി.ആർ. പത്ത്ശതമാനത്തിൽ താഴെയെത്തിയത്. ജനങ്ങളുടെ പ്രശ്നങ്ങളും കൊവിഡ് കരുതലും ബാലൻസ് ചെയ്തുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |