കൊച്ചി: വാടകക്കുടിശിക, വൈദ്യുതി നിരക്ക്, വിവിധ നികുതികൾ, വായ്പാ തിരിച്ചടവ് തുടങ്ങിയ ബാദ്ധ്യതകൾക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് ഹോട്ടലുടമകൾ. ഇതിൽ ചെറുകിട, വൻകിട വ്യത്യാസമില്ല. ഒരുലക്ഷത്തിലേറെ ഹോട്ടൽ ഉടമകളും ഏഴു ലക്ഷത്തിലേറെ തൊഴിലാളികളും കേരളത്തിലുണ്ട്.
ഹോട്ടലുകൾക്ക് മറ്റു മേഖലകൾക്ക് ലഭിച്ച ഇളവുകളൊന്നും ലഭിച്ചില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി.കെ. പ്രകാശ് പറഞ്ഞു. വൈദ്യുതിയുടെ ഫിക്സഡ് ചാർജ് പോലും ഒഴിവാക്കിയില്ല.
ആയിരക്കണക്കിന് ചെറുകിട ഹോട്ടലുകളും ചായക്കടകളും തട്ടുകടകളും അടച്ചുപൂട്ടി. ആയിരക്കണക്കിന് ഹോട്ടലുകൾക്ക് ജപ്തി നോട്ടീസ് ലഭിച്ചു.
അശാസ്ത്രീയമായ അടച്ചിടൽ നയമാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് പ്രകാശ് പറഞ്ഞു. വൈകിട്ട് ഏഴുവരെ പാഴ്സൽ നൽകാനാണ് അനുമതി. നഗരങ്ങളിൽ മാത്രമാണ് പാഴ്സൽ സാദ്ധ്യത. അതിൽനിന്ന് പ്രവർത്തനച്ചെലവ് പോലും ലഭിക്കുന്നില്ല.
സാമൂഹിക അകലം പാലിച്ച് ഇരുത്തി പകുതി സീറ്റുകളിൽ ഭക്ഷണം നൽകാൻ അനുമതി ലഭിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ല.
2020 മാർച്ചിൽ അടച്ച ഹോട്ടലുകൾ തുറക്കാൻ വൻതുക ചെലവഴിക്കണം. സംസ്ഥാനത്തെ 10 ശതമാനം ഹോട്ടലുകളാണ് സ്വന്തം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്.
കുടുംബാംഗങ്ങൾ തൊഴിലാളികളായി നടത്തുന്ന ആയിരക്കണക്കിന് ചെറിയ ഹോട്ടലുകളുടെ ഭാവിയും ഇരുളിലായി.
ആവശ്യങ്ങൾ
പകുതി സീറ്റുകളിൽ ഇരുന്ന് കഴിക്കാൻ അനുമതി
2020 മാർച്ച് മുതലുള്ള കെട്ടിടനികുതി ഒഴിവാക്കുക
വൈദ്യുതി നിരക്കോ, ഫിക്സഡ് ചാർജോ ഒഴിവാക്കുക
തൊഴിൽ നികുതി ഒഴിവാക്കുക
പി.എഫ്, ഇ.എസ്.ഐ വിഹിതങ്ങളിൽ ഇളവ് അനുവദിക്കുക
ചെറുകിടക്കാർക്ക് 15,000 രൂപ പലിശരഹിതവായ്പ നൽകുക
കേന്ദ്രത്തിൽ സമ്മർദം ചെലുത്തി വായ്പകളുടെ പലിശ ഒഴിവാക്കുക
കുടുംബങ്ങൾ എത്തിയാലേ പിടിച്ചുനിൽക്കാൻ കഴിയൂ. രാത്രി പത്തുവരെ തുറക്കാൻ അനുവദിച്ചാൽ കുറെ ആശ്വാസമാകും. സർക്കാർ പ്രായോഗിക സമീപനം സ്വീകരിക്കണം.
മൻസൂർ
പാർട്നർ
ഹോട്ടൽ സാഗർ
കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |