തിരുവനന്തപുരം: ടെക്നോപാർക്കിനെ ബന്ധിപ്പിച്ച് ട്രിവാൻഡ്രം മെട്രോയ്ക്ക് പുതിയ അലൈൻമെന്റ് തയ്യാറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതോടെ മൂന്ന് ഫേസുകളെയും ബന്ധിപ്പിച്ച് മെട്രോ ഓടുമെന്നുറപ്പായി. ലൈറ്റ്മെട്രോയാണ് നിലവിലെ പദ്ധതിയെങ്കിലും കേന്ദ്രസർക്കാർ ഇപ്പോൾ നിയോ മെട്രോയാണ് രണ്ടാംനിര നഗരങ്ങൾക്ക് നൽകുന്നത്. തിരുവനന്തപുരത്ത് മെട്രോ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ടെക്നോപാർക്കിലേക്ക് നീട്ടാനുള്ള പഠനം വേഗത്തിൽ പൂർത്തിയാക്കി നിയോ മെട്രോയ്ക്കായി പുതുക്കിയ പദ്ധതിരേഖ (ഡി.പി.ആർ) സമർപ്പിക്കുകയാണ് വേണ്ടത്.
ടെക്നോപാർക്കിലേക്ക് മെട്രോ എത്തുന്നതോടെ 31,000 ടെക്കികൾക്ക് നിത്യേന യാത്രാസൗകര്യമൊരുങ്ങും. 5.4 കിലോമീറ്റർ മെട്രോപാത നിർമ്മിക്കാൻ 700 കോടി അധികച്ചെലവുണ്ടാവും. മെട്രോ സർവീസ് നടത്താനുള്ള സാദ്ധ്യതാപഠനത്തിന് യു.എം.ടി.സിക്ക് 52 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പഠനം പൂർത്തിയാക്കിയ ശേഷമേ ഡി.പി.ആർ പുതുക്കാനാവൂ. ടെക്നോപാർക്കിനെയും മൂന്ന് ഫേസുകളെയും ബന്ധിപ്പിച്ച് അഞ്ച് സ്റ്റേഷനുകളുണ്ടാവും. ടെക്നോപാർക്ക് കണക്ഷൻ കൂടിയാകുമ്പോൾ പദ്ധതി ലാഭകരമാകുമെന്നാണ് യു.എം.ടി.സിയുടെ പ്രാഥമിക പഠനറിപ്പോർട്ട്.
ടെക്നോപാർക്ക്, ഇൻഫോസിസ്, ടെക്നോപാർക്ക് ഫേസ് - 3 എന്നിവിടങ്ങളിലായി 360 ഐ.ടി കമ്പനികളുണ്ട്. എല്ലായിടത്തുമായി 60,000 ടെക്കികൾ ജോലിചെയ്യുന്നുണ്ട്. അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരും നിരവധിയാണ്. ഒന്നരലക്ഷത്തോളം ആളുകൾ നിത്യേന കഴക്കൂട്ടത്ത് വന്നുപോകുന്നതായാണ് കണക്ക്. ടെക്നോപാർക്കിലേക്ക് സർവീസുണ്ടായാൽ ടെക്കികൾക്ക് സുഖകരമായ യാത്രയൊരുക്കാം. ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും കണക്ടിവിറ്റിയുള്ളതിനാൽ ടെക്നോപാർക്കിൽ സ്റ്റേഷനുണ്ടായാൽ ടെക്കികൾ മെട്രോയാത്ര പതിവാക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
ദേശീയപാതയിലെ പ്രവേശന കവാടത്തിനടുത്ത് മെട്രോ സ്റ്റേഷൻ സ്ഥാപിച്ച് അവിടെ നിന്ന് ടെക്നോപാർക്കിലേക്ക് തുടർച്ചയായി ബസ് സർവീസ് ഏർപ്പെടുത്താനായിരുന്നു ആദ്യപദ്ധതി. പക്ഷേ ഇത് ടെക്കികൾ സ്വീകരിച്ചേക്കില്ലെന്നും പ്രായോഗികമല്ലെന്നും കണ്ട് ഉപേക്ഷിക്കുകയായിരുന്നു. നിർദ്ദിഷ്ട പള്ളിപ്പുറം - കരമന മെട്രോപാതയാണ് ടെക്നോപാർക്കിലേക്ക് പോവുക.
ഇങ്ങനെയാവും മെട്രോ പാത
@ ടെക്നോപാർക്കിന് അകത്തുകൂടിയല്ല മെട്രോ ഓടുക. എല്ലാ ഫേസുകളെയും ബന്ധിപ്പിച്ചാവും
@ കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ബൈപ്പാസിന്റെ വശത്തുകൂടിയാവും ടെക്നോപാർക്കിലെത്തുക
@ അതിനുശേഷം റോഡിന് മദ്ധ്യഭാഗത്തുകൂടി ഫേസ് 2,3 എന്നിവിടങ്ങളിലേക്കെത്തും
@ കഴക്കൂട്ടം, ടെക്നോപാർക്ക്, ഫേസ് 2, ഫേസ് 3, കരിമണൽ എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ വരും
മുൻകൈയെടുത്ത് മുഖ്യമന്ത്രി
മെട്രോ ടെക്നോപാർക്കിലേക്ക് നീട്ടിയാൽ കൂടുതൽ ലാഭകരമാകുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനാണ് ടെക്നോപാർക്കിലേക്ക് ലൈറ്റ്മെട്രോ നീട്ടുന്നത് പഠിക്കാൻ കെ.ആർ.ടി.എൽ ബോർഡ് യോഗത്തിൽ നിർദ്ദേശിച്ചത്. പിന്നാലെ പഠനത്തിന് തുകയും അനുവദിച്ചു. ഇന്നലെ സർക്കാരിന്റെ മുൻഗണനാ പദ്ധതികളുടെ അവലോകനത്തിലാണ് ടെക്നോപാർക്ക് കൂടി ഉൾപ്പെടുത്തി വിശദമായ പദ്ധതിയുണ്ടാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |