വർണ്ണ വിവേചനവും, വർഗ്ഗീയതയും പേയിളകിയ നായെപ്പോലെയാണ്, അത് പേയിളകിയാൽ പിന്നെ അടുത്ത് നിൽക്കുന്ന ആരെയും കടിക്കും.
യൂറോ കപ് ഫുട്ട്ബാളിനെത്തുടർന്ന് അതാണ് ഇവിടെ ബ്രിട്ടനിൽ നടന്നത്. യൂറോ കപ് നേടിയിട്ടില്ലാത്ത ഇംഗ്ലണ്ട് ടീമിനെ ഫൈനലിൽ എത്തിച്ച താരങ്ങൾ ഗംഭീരമായി കളിച്ചു സമ നിലയിൽ എത്തി , അവസാനം പെനാൽറ്റീ ഷൂട്ട് ഔട്ടിൽ ഇറ്റലിയോട് തോറ്റതോടെ ഒരു പറ്റം വർണ്ണ വർണ്ണ വേറിയന്മാർ കറുത്ത വംശജരായ കളിക്കാരെ വെറും കറുത്തവരായി മാത്രം മാറ്റി . അതുവരെ ചാരിറ്റികൾക്കു വേണ്ടിയൊക്കെ വൻ തുകകൾ നേടിക്കൊടുത്ത താരങ്ങൾ പെട്ടെന്ന് വർണ്ണ വെറിയുടെ ഇരകളായി. ആസൂത്രിതമായി തന്നെ, വർണ്ണ വെറിയന്മാർ ഈ താരങ്ങളെ അവരുടെ ആവനാഴിയിലെ ആയുധം- വിവര ദോഷികളുടെ വെറുപ്പ് നിറഞ്ഞ വംശ വിദ്വേഷം നിറഞ്ഞ തെറിയഭിഷേകം- കൊണ്ട് പൊതിഞ്ഞു.
വർഗ്ഗീയ വാദികളെപ്പോലെ വലതുപക്ഷ വർണ്ണ വെറിയന്മാർക്കു അന്താരാഷ്‌ട്ര ബന്ധങ്ങളുണ്ട്. ബ്രിട്ടനിലെ 13 വയസു പ്രായമുള്ള കുട്ടികളെ വരെ യൂറോപ്പിലെ തീവ്ര വലതു പക്ഷം റിക്രൂട്ട് ചെയ്യുന്നുവെന്ന് പോലീസ് പറയുന്നു.
വർണ്ണ വെറിയനും, വർഗ്ഗീയ വാദിക്കും മനുഷ്യർ ഒത്തൊരുമിച്ചു നിൽക്കുന്നത് ഇഷ്ട്ടമല്ല, അങ്ങനെ ആയാൽ അവരുടെ വെറുപ്പിന്റെ കൃഷി ഇറക്കാൻ പറ്റില്ല. അതുകൊണ്ടവർ ഭിന്നിപ്പിക്കാനുള്ള കാര്യങ്ങളുമായി എത്തും. മനുഷ്യനെ അകറ്റാനുള്ള പുതിയ കഥകളുമായി വരും. പലപ്പോഴും അത് വളച്ചൊടിച്ചതാവും അല്ലെങ്കിൽ അത് കള്ളക്കഥകൾ ആയിരിക്കും.
ഇവിടെ പ്രധാന മന്ത്രി ബോറിസ് ജോൺസൺ കളിക്കാരെ നിറം നോക്കി ആക്രമിച്ചത് അപലപിക്കുകയും, കർശന നടപടി കൈക്കൊള്ളുമെന്ന് പറയുകയും ചെയ്തു. പക്ഷെ കളി തുടങ്ങുന്നതിനു തൊട്ടു മുൻപ് ഇംഗ്ലണ്ട് കളിക്കാർ മുട്ട് മടക്കി നിന്ന് വർണ്ണ വിവേചനത്തെ പരസ്യമായി എതിർത്തത് ചില കാണികളുടെ ബൂ ശബ്ദത്തോട് കൂടിയ പ്രതിഷേധത്തിനിരയായി. ഇവിടെ ഏറ്റവും അപഹാസ്യമായ കാര്യം രാജാവിനേക്കാൾ വലിയ രാജ ഭക്തി കാട്ടുന്ന പ്രീതി പട്ടേലിനെ പോലുള്ള ഒരു മന്ത്രി, പതിവ് പോലെ ഈ വർണ്ണ വിവേചനത്തിനെതിരായ കളിക്കാരുടെ നിലപാടിനെ "gesture പൊളിറ്റിക്സ്" എന്ന് പറഞ്ഞു എതിർക്കുകയായിരുന്നു. പ്രധാന മന്ത്രി ബോറിസ് ജോൺസൺ ഇവിടെ കളിക്കാരോടൊപ്പം വർണ്ണ വിവേചനത്തിനെതിരെ നിൽക്കാതിരുന്നത് വൻ വിമർശനത്തിന് വഴി വച്ചു , പാർലമെന്റിലും പുറത്തും.
ബ്രിട്ടൺ അതിവേഗം ബഹുമുഖമായ അതിന്റെ സംസ്കാരത്തെ മാനിക്കുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കയാണ്. വർണ്ണ വിവേചനത്തിന്റെ പേപ്പട്ടികളെ അടിച്ചോടിച്ചു അത് മുന്നേറും , തീർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |