കൊച്ചി: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‍ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് മദ്യവിൽപ്പനശാലകളുടെ എണ്ണം വളരെ കുറവാണെന്നും, അയൽസംസ്ഥാനങ്ങളിൽ ഇതിനേക്കാൾ മദ്യശാലകളുണ്ടല്ലോയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അയൽസംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യവിൽപ്പനശാലകളുള്ളപ്പോൾ കേരളത്തിൽ 300 എണ്ണം മാത്രമാണ് ഉള്ളത്. ചെറിയ പ്രദേശമായ മാഹിയിൽ ഇതിനേക്കാൾ കൂടുതൽ മദ്യഷാപ്പുകളുണ്ട്. എണ്ണം കുറവായ സ്ഥിതിക്ക്, മദ്യവിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാൻ നടപടിയെടുത്തുകൂടേ എന്നും ഹൈക്കോടതി ചോദിച്ചു.
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‍ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികളെടുത്തെന്ന് എക്സൈസ് കമ്മിഷണർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ബെവ്കോ ഇതുവരെ സ്വീകരിച്ച നടപടികളിൽ സംതൃപ്‌തിയുണ്ടെന്ന് കോടതി പറഞ്ഞു.
ഔട്ട്ലെറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടിയാണ് ആൾക്കൂട്ടം നിയന്ത്രിക്കാൻ ബെവ്‌കോ ഒരുങ്ങുന്നത്. അനൗൺസ്മെന്‍റ് നടത്തിയും ടോക്കൺ സമ്പ്രദായം ഒരുക്കിയുമാണ് നിയന്ത്രണം. മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണം. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂ. നിയന്ത്രിക്കാൻ പൊലീസ് സഹായവും ഉറപ്പ് വരുത്താമെന്നാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് നൽകിയിരിക്കുന്ന സർക്കുലറിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |