തിരുവനന്തപുരം: കൊടകര കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പടെയുളള നേതാക്കളെ പ്രതികളാക്കില്ലെന്ന അന്വേഷണ സംഘത്തിന്‍റെ തീരുമാനത്തിന് പിന്നാലെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. മോദിയുടെ ആവശ്യപ്രകാരം സുരേന്ദ്രനെ പിണറായി വിജയൻ കേസിൽ നിന്നൊഴിവാക്കി എന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ. ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിന് പിന്നിൽ രാഷ്‌ട്രീയ ഇടപടെലുണ്ടെന്ന ആരോപണം സജീവ ചർച്ചയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
നേരത്തെ സമാന ആരോപണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും രംഗത്തെത്തിയിരുന്നു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡൽഹി സന്ദർശനത്തിന് പിന്നാലെയുണ്ടായ നീക്കം ഗൗരവത്തോടെയാണ് കോൺഗ്രസ് നേതാക്കൾ നോക്കികാണുന്നത്. കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിനെ ഇന്നലെ സ്ഥലംമാറ്റിയതും കൊടകര കേസും തമ്മിൽ കൂട്ടിവായിക്കപ്പെടേണ്ടതാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. മഹാരാഷ്ട്രയിൽ ജി.എസ്.ടി കമ്മിഷണറായാണ് സുമിത് കുമാറിനെ സ്ഥലംമാറ്റിയത്.
സ്വർണക്കടത്ത്, ഡോളർക്കടത്ത് തുടങ്ങിയ കേസുകളിൽ സംസ്ഥാന സർക്കാരും സുമിത് കുമാറും പലതവണ നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും, കഴിഞ്ഞ സർക്കാരിലെ സ്‌പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ എൽ.ഡി.എഫ് പരസ്യ പ്രതിഷേധം ഉയർത്തുകയും ചെയ്‌തിരുന്നു. സുമിത് കുമാറെടുത്ത നിലപാട് മൂലമാണ് കോൺസുലേറ്റിന്‍റെ എതിർപ്പ് മറികടന്നും നയതന്ത്ര ബാഗേജ് തുറന്നു പരിശോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |