കോട്ടയം: മണിക്കൂറുകൾ ഇടതടവില്ലാതെ പെയ്ത മഴ ജില്ലയെ ഭീതിയിലാഴ്ത്തി. പുലർച്ചെ ഒന്നിന് തുടങ്ങിയ മഴ രാവിലെ 11ഒാടെ നിലച്ച്, മാനം തെളിഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവിന് ശക്തിയാർജിച്ചത് പടിഞ്ഞാറൻ നിവാസികളെ ആശങ്കയിലാഴ്ത്തുന്നു.
ജില്ലയിൽ എമ്പാടും ഇന്നലെ രാവിലെ അതിശക്ത മഴയാണ് പെയ്തത്. പടിഞ്ഞാറൻ മേഖലകളിൽ ഇന്നലെ രാത്രി മുതൽ വെള്ളംകയറിത്തുടങ്ങി. തീക്കോയിയിൽ 10 സെന്റീമീറ്ററും കാഞ്ഞിരപ്പള്ളിയിൽ എട്ടും മുണ്ടക്കയത്ത് 7.8 സെന്റീമീറ്ററും മഴ പെയ്തു. മീനച്ചിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നു. കലങ്ങിമറിഞ്ഞ് ഒഴുകുകയാണ് രണ്ട് ആറുകളും.
ഉച്ചവരെ മീനച്ചിലാറ്റിൽ ചേരിപ്പാട്, തീക്കോയി മേഖലകളിൽ വെള്ളം ഉയരുന്ന പ്രവണതയായിരുന്നു. ഉച്ചകഴിഞ്ഞ് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പടിഞ്ഞാറൻ മേഖലയിൽ അതിവേഗം ഉയരുകയാണ്.
അയർക്കുന്നം, മണർകാട്,വിജയപുരം, അയ്മനം,ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. പലയിടങ്ങളിലും വാഴ, പച്ചക്കറി കൃഷി വെള്ളത്തിലായി. അതേസമയം വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |