കാസർകോട്: കഥയും കവിതയും സിനിമയും മാജിക്കും അങ്ങനെ കൈവച്ച മേഖലകളിലെല്ലാം അത്ഭുതം കാട്ടുന്ന ഏഴാംക്ളാസുകാരിയ്ക്ക് കരകൗശലനിർമ്മാണത്തിൽ അപൂർവ റിക്കോർഡ്. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന സാധനങ്ങൾ കൊണ്ട് വൈവിദ്ധ്യപൂർണമായ 108 വസ്തുക്കൾ ഉണ്ടാക്കിയെടുത്താണ്
വലിയപൊയിൽ നാലിലാംകണ്ടം ജി.യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ധനലക്ഷ്മി സി ബിനോയ് ഇന്ത്യ ബുക് ഒഫ് റിക്കോർഡിന് അർഹയായത്.
ബംഗ്ളാദേശ് സ്വദേശിയായ 43കാരനാണ് ഇതുവരെ ഏറ്റവുമധികം കരകൗശലവസ്തുക്കൾ നിർമ്മിച്ച റെക്കോർഡിനുടമ. പക്ഷെ ഈയാൾക്ക് നൂറ് ഉത്പന്നങ്ങൾ മാത്രമെ ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളു. വലിച്ചെറിയുന്ന സാധനങ്ങളെല്ലാം ധനലക്ഷ്മിക്ക് സൈക്കിളും ഗിത്താറും ക്രിക്കറ്റ് ബോളും ഉണ്ടാക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവാണ്. കുഞ്ഞുപ്രായത്തിൽ തന്നെ അസാമാന്യമായ കഴിവുകൾ പ്രകടിപ്പിക്കുന്ന ഈ മിടുക്കിയെ തേടി അംഗീകാരങ്ങൾ പലതും എത്തുകയാണ്. ചിരട്ട,ക്ലേ, ന്യൂസ് പേപ്പർ,പ്ലാസ്റ്റിക് ബോട്ടിൽ,പഴയ തുണി ചെരുപ്പ്,കാർബോർഡ്, ഇലക്ട്രിക് വയർ, കവുങ്ങിൻപാള, പ്ലാസ്റ്റിക് കവർ എന്നിവ ഉപയോഗിച്ച് വീട്,ബോൾ, ചെരുപ്പ്, സംഗീത ഉപകരണങ്ങൾ, കാർ, ബസ്,കാളവണ്ടി, പക്ഷി, ആന, ശിവലിംഗം എന്നിവയൊക്കെയാണ് ഉണ്ടാക്കിയത്.
2019 ജനുവരിയിൽ വിടപറഞ്ഞ കുഞ്ഞനുജത്തി ഭാഗ്യലക്ഷ്മിയുടെ ഓർമ്മയിൽ 'നീ എങ്ങോട്ടുപോയി' എന്ന പേരിൽ കഴിഞ്ഞവർഷം സ്വന്തമായി എഴുതി, പാടി അഭിനയിച്ച രണ്ട് വീഡിയോ ആൽബം തയ്യാറാക്കിയിരുന്നു, സ്വന്തമായി കഥ, തിരക്കഥ, സംവിധാനം, സംഭാഷണം, അഭിനയം ഒരുക്കി കൊവിഡ് പശ്ചാത്തലത്തിൽ 'ജീവനം' എന്ന പേരിൽ ഷോർട്ട് ഫിലിമും ഈ കുട്ടി ഒരുക്കി.. അതിനുശേഷം ഇന്റർനാഷണൽ കമ്പനിയായ ഇറാം ഗ്രൂപ്പ് ചെയ്‌ത "ഒരിറ്റ്"എന്ന ഷോർട്ഫിലിമിൽ പ്രധാന വേഷവും ചെയ്തു. പ്രശസ്ത സംവിധായകൻ ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന സിനിമയിലും ഒരു കൈ പയറ്റാനിരിക്കുകയാണ് ധനലക്ഷ്മി. ഷൂട്ടിങ്ങിന് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ധനലക്ഷ്മിയെ തേടിയെത്തിയത്. വലിയപൊയിൽ സി.ഡി. ബിനോയുടെയും സജ്ന ബിനോയിയുടെയും മകളാണ് ധനലക്ഷ്മി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |