കൊച്ചി: സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്ന് ഉറപ്പ് നൽകുന്ന വിദ്യാർത്ഥികൾക്കു മാത്രമേ സർവകലാശാലകളിൽ പ്രവേശനം നൽകാവൂവെന്ന് വൈസ് ചാൻസലർമാരുടെ യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നിർദ്ദേശം. ബിരുദം നൽകുന്നതിന് മുമ്പ് വിദ്യാർത്ഥികളിൽ നിന്ന് ഇതു സംബന്ധിച്ച് ബോണ്ട് വാങ്ങണമെന്ന് കഴിഞ്ഞ ദിവസം നടത്തിയ ഉപവാസത്തിൽ ഗവർണർ പറഞ്ഞിരുന്നു. സർവകലാശാലാ നിയമനങ്ങളിലും ഈ ബോണ്ട് രീതി പിന്തുടരണമെന്നും ഗവർണർ പറഞ്ഞു.
ബോണ്ട് നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഈ മാസം 21ന് വൈസ് ചാൻസലർമാർ യോഗം ചേരുമെന്നും ഗവർണർ അറിയിച്ചു. രക്ഷാകർത്താക്കളും പ്രവേശന സമയത്ത് ബോണ്ട് ഒപ്പിടണം. പെൺകുട്ടികൾ ഇക്കാര്യത്തിൽ ധീരമായ നിലപാട് എടുക്കണം. സർവകലാശാലകൾ വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണം നടത്തണം. സ്ത്രീവിഷയമായി ചുരുക്കാതെ മാനുഷികപ്രശ്നമായി കാണണം.
കേരളത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ സ്ത്രീകൾ വലിയ സംഭാവനയാണ് നൽകുന്നത്. തന്റെ നിലപാടിനെ അനുകൂലിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ അഭിനന്ദിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ കേരള സർവകലാശാല, സാങ്കേതിക സർവകലാശാല, കേരളകലാമണ്ഡലം, ശ്രീനാരായണ ഓപ്പൺ സർവകലാശാല എന്നിവയുടേതൊഴികെയുള്ള വൈസ് ചാൻസലർമാർ പങ്കെടുത്തു.
കേരളകൗമുദി വാർത്തയെ പ്രശംസിച്ച് ഗവർണർ
കേരളകൗമുദിയുടെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളകൗമുദി ഇന്നലെ ഒന്നാം പേജിൽ നൽകിയ 'പെണ്ണാണ് പൊന്ന് ' എന്ന വാർത്ത എല്ലാവർക്കും പ്രചോദനമാകുന്നതാണെന്ന് വി.സിമാരുമായുള്ള യോഗത്തിനു ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച വിവാഹിതനായ ആലപ്പുഴ നൂറനാട് സ്വദേശി സതീഷ് വധു ശ്രുതിയുടെ ആഭരണങ്ങൾ കല്യാണ മണ്ഡപത്തിൽ വച്ചുതന്നെ വധുവിന്റെ മാതാപിതാക്കൾക്ക് തിരികെ നൽകിയത് വലിയ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |