തോപ്പുംപടി: കഴിഞ്ഞ രണ്ടുവർഷമായി കൊവിഡ് മഹാമാരി വേട്ടയാടുമ്പോഴും ഒരു ദിവസംപോലും ലീവെടുക്കാതെ ജോലിക്കെത്തുന്നവരാണ് പെട്രോൾ പമ്പിലെ ജീവനക്കാരെറെയും. രാവിലെ ആറിന് തുടങ്ങുന്ന ജോലി തീരുന്നത് പലപ്പോഴും രാത്രി വൈകിയാണ്. ഭക്ഷണം കഴിക്കാൻപോലും ഇവർക്ക് സമയം കിട്ടാറില്ല. പെട്രോൾ വില 100 കടന്നിട്ടും ഇവർക്ക് ലഭിക്കുന്ന കൂലി 320 രൂപയാണ്. ലീവെടുക്കുന്ന ദിവസം ശമ്പളവുമില്ല. രണ്ട് ഷിഫ്റ്റായിട്ടാണ് ഇവരുടെ ജോലി. രാവിലെ 6 മുതൽ 2 വരെയും 2 മുതൽ 10 വരെയും. രോഗവ്യാപനം കൂടിയ അവസ്ഥയിൽ സമയം രാത്രി 7വരെ വെട്ടിച്ചുരുക്കിയെങ്കിലും ചില പമ്പുകൾ തുടർന്നും പ്രവർത്തിക്കാറുണ്ട്.
ഉയർന്ന ജോലിക്കാർ മുതൽ കീഴ്ജീവനക്കാർക്കുവരെ സംഘടനകൾ ഉണ്ടെങ്കിലും ഇവർക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല. ചില വിരുതൻമാർ പെട്രോൾ അടിച്ചിട്ട് കടന്നുകളയുമ്പോഴും ആ തുക പലപ്പോഴും ഇവർ കൈയിൽ നിന്നാണ് കൊടുക്കുന്നത്.
കഴിഞ്ഞദിവസം പള്ളുരുത്തിയിലെ ഒരു പമ്പ് ജീവനക്കാരനെ ബൈക്ക് യാത്രക്കാരൻ മർദ്ദിച്ചിരുന്നു. ബൈക്ക് എയർ നിറക്കാൻ അങ്ങോട്ട് നീക്കിവയ്ക്കാൻ പറഞ്ഞതാണ് ബൈക്കുകാരനെ പ്രകോപിതനാക്കിയത്. സമീപത്തെ സ്ളാബിൽ തലയടിച്ചുവീണ ഇയാൾ എട്ട് തുന്നലുകളോടെ ആഴ്ചകൾ കഴിഞ്ഞാണ് ആശുപത്രി വിട്ടത്. സംസ്ഥാനത്ത് പതിനായിരക്കണക്കിന് ജീവനക്കാരാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |