കൊച്ചി: ചില്ലറ മദ്യവില്പനശാലകളിലെ അടിസ്ഥാനസൗകര്യം എക്സൈസ് കമ്മിഷണറും ബെവ്കോ എം.ഡിയും ചേർന്ന് ഓഡിറ്റിംഗ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തൃശൂരിലെ കുറുപ്പം റോഡിലുള്ള ബെവ്കോയുടെ വില്പനശാലയിൽ തിരക്ക് നിയന്ത്രിക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് സമീപത്തെ ഹിന്ദുസ്ഥാൻ പെയിന്റ്സ് സ്ഥാപനമുടമ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഹർജി 30ന് വീണ്ടും പരിഗണിക്കുമ്പോൾ ഓഡിറ്റിംഗ് നടപടികളുടെ പുരോഗതി അറിയിക്കണം.
തിരക്ക് നിയന്ത്രിക്കാൻ എക്സൈസ് കമ്മിഷണറേറ്റും ബെവ്കോയും ചേർന്ന് നടപടികൾ സ്വീകരിച്ചെന്ന് ഹർജി പരിഗണിച്ചപ്പോൾ എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്‌ണൻ അറിയിച്ചു. ഇത്തരം ഷോപ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടിയെടുത്തെന്നും വ്യക്തമാക്കി. തൃശൂർ കുറുപ്പംറോഡിലെയും എറണാകുളത്ത് ഹൈക്കോടതിക്ക് മുന്നിലുള്ള വില്പനശാലകളും മറ്റൊരിടത്തേക്ക് മാറ്റാൻ ഉത്തരവിട്ടെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തിരക്കുകുറയ്ക്കാൻ വില്പനശാലകൾക്കൊപ്പം ബാറുകളും രാവിലെ ഒമ്പതിന് തുറക്കാൻ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
എന്നാൽ സാമൂഹ്യഅന്തസും ഉപഭോക്താവിന്റെ സംരക്ഷണവും എക്സൈസ് കമ്മിഷണറും ബെവ്കോയും ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. എക്സൈസ് കമ്മിഷണറും ബെവ്കോ എം.ഡിയും ഓൺലൈൻ മുഖേന കോടതിയിൽ ഹാജരായത്. അടുത്തതവണ ഹർജി പരിഗണിക്കുമ്പോൾ ഇരുവരും നേരിട്ട് ഹാജരാകേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |