ന്യൂഡൽഹി: മതപരമായ ആചാരങ്ങളെക്കാൾ വലുത് ആരോഗ്യത്തോടെ ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശമാണെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. കൊവിഡിനിടയിലും കാവഡ് യാത്ര ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്നതിനെതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, ബി.എസ്. ഗവായി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ പരാമർശം. കാവഡ് യാത്രയ്ക്കെതിരെ കേന്ദ്ര സർക്കാർ പോലും തീരുമാനമെടുത്തിട്ടും യാത്രയ്ക്കുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്ന യു.പി. സർക്കാരിന്റെ നിലപാട് അംഗീകരിക്കാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. രാജ്യം മൂന്നാം കൊവിഡ് തരംഗത്തിന്റെ ഭീഷണിയിലാണ്. യാത്രയ്ക്ക് ഒരു കാരണവശാലും അനുമതി നൽകാനാവില്ല.
രാജ്യത്തെ എല്ലാ പൗരന്മാരെയും ബാധിക്കുന്ന വിഷയമാണിത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തേക്കാളും പ്രധാനപ്പെട്ടതല്ല മതപരമായ ചടങ്ങുകളൊന്നും. യു.പി സർക്കാർ ഇക്കാര്യത്തിൽ പുനഃപരിശോധന നടത്തി 19ന് തീരുമാനം അറിയിക്കണമെന്നും കോടതി പറഞ്ഞു.
യാത്രയ്ക്കെതിരെ കേന്ദ്രവും
കാവഡ് യാത്ര നടത്താനുള്ള യു.പി സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്രസർക്കാരും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സംസ്ഥാന സർക്കാറുകൾ കാവഡ് യാത്രക്ക് അനുമതി നൽകരുത്. ഹരിദ്വാറിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ഗംഗാജലം ടാങ്കർ ലോറികളിൽ എത്തിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്യണം. വർഷങ്ങളായി നടന്നു വരുന്ന ആചാരമാണെങ്കിലും കൊവിഡ് മുൻനിർത്തി ഇക്കുറി നിയന്ത്രണം വേണം. കൊവിഡ് മാനദണ്ഡം പാലിച്ച് വേണം വിശ്വാസികൾക്ക് ഗംഗാജലം വിതരണം ചെയ്യാനെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. നേരത്തെ ഉത്തരാഖണ്ഡ് കൻവാർ യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, യു.പി കൻവാർ യാത്രക്ക് അനുമതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |