കോന്നി: കനത്ത മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ തീരദേശവാസികൾ ആശങ്കയിലായി. രണ്ടു ദിവസമായി മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കലക്കവെള്ളത്തിനൊപ്പം ചെറിയ തടികളും മറ്റും ഒഴുകിയെത്തിയതോടെ ഉരുൾ പൊട്ടിയെന്ന അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജലനിരപ്പ് ഉയർന്നതോടെ റിവർ സ്കെയിലുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും കാര്യക്ഷമമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മഴ ശക്തമായി തുടർന്നാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.
കർഷകർക്കും ദുരിതം
മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലും കാറ്റിലും കാർഷിക വിളകൾ നശിക്കുന്നത് കർഷകരെയും ദുരിതത്തിലാക്കി. ഓണവിപണി ലക്ഷ്യമിട്ട് നട്ടുവളർത്തിയ നിരവധി വിളകളാണ് വിവിധ പ്രദേശങ്ങളിൽ നശിച്ചത്. കുലച്ചുനിന്ന നിരവധി വാഴകൾ ഒടിഞ്ഞുവീണു. പാതിവിളവെത്തിയ കുലകൾ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് കർഷകർ. ഉപ്പേരിക്കുപോലും പാകമാകാത്ത ഏത്തക്കുലകൾ ഉപയോഗിക്കാനാകില്ല. ഏത്തന് പുറമെ ഞാലിപ്പൂവൻ, കൂമ്പില്ലാ കണ്ണൻ, പാളയംത്തോടൻ തുടങ്ങിയ കുലകളും വ്യാപകമായി നശിച്ചിട്ടുണ്ട്. കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, തേക്കുതോട്, കൊക്കാതോട്, അതിരുങ്കൽ, വകയാർ, പ്രമാടം, വി.കോട്ടയം, അതുമ്പുംകുളം, കല്ലേലി, അട്ടച്ചാക്കൽ, ആവോലിക്കുഴി തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായി കൃഷികൾ നശിച്ചത്.
കൃഷികൾ വെള്ളത്തിൽ
പാടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉള്ള കൃഷികൾ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നാശത്തിന്റെ വക്കിലാണ്. അപ്രതീക്ഷിത മഴയിൽ ഏക്കറ് കണക്കിന് സ്ഥലത്തെ ചീരയാണ് നശിക്കുന്നത്. മിക്കയിടങ്ങളിലും പുള്ളിരോഗം പിടിപെട്ടിട്ടുണ്ട്. കപ്പ, ചേന, ചേമ്പ്, പാവൽ , പടവലം, വെള്ളരി, ഇഞ്ചി കർഷകരും പ്രതിസന്ധിയിലാണ്. വെള്ളം കെട്ടിനിന്നാൽ ഇത്തരം കാർഷിക വിളകൾ അഴുകി നശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |