SignIn
Kerala Kaumudi Online
Saturday, 20 April 2024 1.54 AM IST

ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പ്

secretariate

ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് ജനസംഖ്യയുടെ അനുപാതത്തിൽ പുനക്രമീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിനെ ജനാധിപത്യപരമെന്നുതന്നെ വിശേഷിപ്പിക്കണം. ഇതുപ്രകാരം 2011-ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ കണക്കിലെടുത്ത് ഒരു സമുദായത്തിനും കൂടുതലോ കുറവോ വരാത്ത തരത്തിൽ സ്കോളർഷിപ്പ് അനുവദിക്കും.

മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തവിധം 80 ശതമാനം സ്കോളർഷിപ്പും മുസ്ളിം സമുദായത്തിന് വേണ്ടി മാത്രം നീക്കിവച്ചതിൽ മറ്റ് ന്യൂനപക്ഷ വിഭാഗത്തിലെ സമുദായങ്ങൾക്ക് പരാതിയുണ്ടായിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ കേസ് വന്നത്. ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പിന് അർഹതയുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് മുസ്ളിം വിഭാഗത്തിന് 80 ശതമാനം നീക്കിവച്ചതെന്നും കണ്ടെത്തിയാണ് ഹൈക്കോടതി ഇത് റദ്ദാക്കിയത്. ന്യൂനപക്ഷ കമ്മിഷനുകൾ ഒരു സമുദായത്തിന്റെ ക്ഷേമത്തിന് വേണ്ടി മാത്രമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെ ക്രിസ്ത‌്യൻ സംഘടനകൾ സ്വാഗതം ചെയ്തെങ്കിലും സച്ചാർ കമ്മിഷനിലൂടെ ലഭിച്ച ആനുകൂല്യം പിന്നാക്കാവസ്ഥ പരിഗണിച്ച് മുസ്ളിം സമുദായത്തിന് ലഭിക്കണമെന്നാണ് മുസ്ളിംലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ നിലപാടെടുത്തത്. തുടർന്ന് രാജ്യത്തെ പ്രമുഖരായ നിയമവിദഗ്ദ്ധരുടെ അഭിപ്രായം തേടിയതിനു ശേഷമാണ് ജനസംഖ്യ നോക്കി അനുപാതം നിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിലൂടെ മുസ്ളിം 26.56 ശതമാനം, ക്രിസ്ത്യൻ 18.38 ശതമാനം, ബുദ്ധർ 0.01ശതമാനം, ജൈനർ 0.01 ശതമാനം, സിഖ് 0.01 % എന്നിങ്ങനെയുള്ള അനുപാതത്തിലാവും സ്കോളർഷിപ്പ് വിതരണം. പുതിയ തീരുമാനത്തിലൂടെ ഇപ്പോൾ ലഭിക്കുന്ന സ്കോളർഷിപ്പിന്റെ എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ അനുപാതം കൂടുതൽ ലഭിച്ചുകൊണ്ടിരിക്കുന്നവർക്കും കൂടുതലായി ആശങ്കപ്പെടേണ്ട കാര്യമില്ല. പുതിയ സെൻസസ് വരുമ്പോൾ ജനസംഖ്യയിൽ വർദ്ധന ഉണ്ടായാൽ അതനുസരിച്ച് അനുപാതവും കൂടും. കോടതി ഉത്തരവ് നിയമത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാനത്തിലുള്ളതാണ്. ജനാധിപത്യ സർക്കാരിന് അത് പാലിച്ചേ മതിയാകൂ. അപ്പീൽ പോയാലും മേൽകോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാനുള്ള സാദ്ധ്യത തുലോം വിരളമായ സ്ഥിതിക്ക് സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ഇതല്ലാതെ തത്‌കാലം സർക്കാരിന്റെ മുന്നിൽ മറ്റൊരു വഴിയില്ലെന്ന് വിമർശിക്കുന്നവരും ഉൾക്കൊള്ളണം. സ്കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബഡ്‌ജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും സർക്കാർ തീരുമാനിച്ചത് നിലവിൽ സ്കോളർഷിപ്പ് ലഭിക്കുന്ന സമുദായത്തിൽപ്പെട്ടവരുടെ എണ്ണത്തിലോ തുകയിലോ കുറവ് വരാതെ പുതിയ വിഭാഗങ്ങൾക്കു കൂടി നൽകാൻ വേണ്ടിയാണ്. പലപ്പോഴും സർക്കാർ സ്കോളർഷിപ്പുകൾ ഫണ്ടിന്റെ അപര്യാപ്തതമൂലം സമയത്ത് വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥ മുൻകാലങ്ങളിലുണ്ടായിട്ടുണ്ട്. ചെറിയ തുകയാണെങ്കിലും സമയത്തിന് ലഭിച്ചാൽ ഗുണം ഏറെയാണ്. ഒരു പ്രത്യേക സമുദായത്തിനെ സഹായിക്കണമെങ്കിൽ അവർക്ക് മാത്രമായി മറ്റൊരു സംവിധാനമുണ്ടാക്കാൻ സർക്കാരിന് കഴിയും. ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ സർക്കാർ ജെ.ബി. കോശി കമ്മിഷനെ നിയോഗിച്ചിരിക്കുകയാണ്. ആ കമ്മിഷന്റെ റിപ്പോർട്ട് വന്നതിന് ശേഷം അവർക്കായി മാത്രം ബദൽ സംവിധാനങ്ങൾ സർക്കാരിന് ഒരുക്കാവുന്നതാണ്. അതേസമയം ന്യൂനപക്ഷ കമ്മിഷന്റെ കീഴിൽ വരുന്ന എല്ലാ സമുദായങ്ങളെയും ഒന്നുപോലെ പരിഗണിച്ചില്ലെങ്കിൽ അത് വിവേചനപരമാവും. ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് ഈ വിവേചനമാണ്. പഠിക്കാൻ മിടുക്കരായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഏതു വിദ്യാർത്ഥിക്കും സമുദായം നോക്കാതെ തന്നെ സ്കോളർഷിപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചാൽ അതും നല്ല കാര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.