ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) ലക്ഷ്യമിട്ടുള്ള കരട് അപേക്ഷ സമർപ്പിച്ച് പ്രമുഖ ഡിജിറ്റൽ പേമെന്റ്സ് സ്റ്റാർട്ടപ്പായ പേടിഎം. ജാപ്പനീസ് നിക്ഷേപക സ്ഥാപനമായ സോഫ്‌റ്റ് ബാങ്കിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ്, നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പേടിഎം. 16,600 കോടി രൂപ ലക്ഷ്യമിടുന്നതാണ് പേടിഎമ്മിന്റെ ഐ.പി.ഒ. 2010ൽ പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ സമാഹരിച്ച 15,200 കോടി രൂപയാണ് നിലവിലെ റെക്കാഡ്.
8,300 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫർ ഫോർ സെയിലായി (ഒ.എഫ്.സ്) പ്രമോട്ടർമാരുടെ 8,300 കോടി രൂപയുടെ ഓഹരികളുമാണ് പേടിഎം വിറ്റഴിക്കുക. സമാഹരിക്കുന്ന പണം ഡിജിറ്റൽ പേമെന്റ്‌സിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഏറ്റെടുക്കലുകൾക്കും പുതിയ ബിസിനസ് സംരംഭങ്ങൾക്കുമായി വിനിയോഗിക്കുമെന്ന് പ്രമോട്ടർ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് വ്യക്തമാക്കി.
പേടിഎമ്മിൽ നിക്ഷേപിച്ച
ആഗോള വമ്പന്മാർ
സ്‌റ്റാർട്ടപ്പ് കമ്പനിയായ പേടിഎമ്മിൽ ഓഹരി പങ്കാളിത്തമുള്ളത് ആഗോളതലത്തിലെ തന്നെ മുൻനിര നിക്ഷേപക സ്ഥാപനങ്ങൾക്കാണ്. ചൈനയിലെ ആലിബാബയ്ക്ക് ഓഹരി പങ്കാളിത്തം 36.8 ശതമാനമാണ്. സോഫ്‌റ്റ് ബാങ്കിന്റെ പങ്ക് 19.6 ശതമാനം. എലവേഷൻ കാപ്പിറ്റലിന് 17.2 ശതമാനം പങ്കുമുണ്ട്. പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയ്ക്കുള്ളത് 14.6 ശതമാനം ഓഹരികൾ.രത്തൻ ടാറ്റയ്ക്കും വാറൻ ബഫറ്റിന്റെ ബെർക്‌ഷെയർ ഹാത്തവേയ്ക്കും പേടിഎമ്മിൽ ഓഹരികളുണ്ട്. ഇവർ ഐ.പി.ഒയിലൂടെ ഓഹരികൾ വിറ്റൊഴിയുമെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |