കയ്പമംഗലം: മക്കൾക്ക് പഠിക്കാൻ ഫോൺ ഇല്ലാതെ ബുദ്ധിമുട്ടിയപ്പോൾ എടത്തിരുത്തിയിൽ ചൂലൂർ സോയ നഗർ സ്വദേശി ഓട്ടോ ഡ്രൈവറായ യൂസഫ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിളിച്ചു. വിളിയെത്തിയതോടെ ഒരു മണിക്കൂറിനുള്ളിൽ യൂസഫിന്റെ വീട്ടിൽ ഫോണെത്തി. ഉമ്മൻ ചാണ്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന ശോഭ സുബിനെ വിളിച്ച് ഫോൺ തരപ്പെടുത്തി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
ശോഭ സുബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്മാർട്ട് കയ്പമംഗലം പദ്ധതിയിൽ യൂസഫിന്റെ മക്കളായ എട്ടാം ക്ലാസിൽ പഠിക്കുന്ന അർഷാദ്, എടത്തിരുത്തി സെന്റ് ആൻസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഷിത എന്നിവർക്ക് ഉടനടി ഫോൺ ലഭിക്കുകയും ചെയ്തു. ഓൺലൈൻ വിദ്യാഭ്യാസത്തിനും പഠനോപകരണങ്ങൾ നൽകാനും ശോഭ സുബിൻ ചെയർമാനായ ചാച്ചാജി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ബിരിയാണി ഫെസ്റ്റ് നടത്തിയിരുന്നു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.പി. സലിം മൊബൈൽ ഫോൺ കൈമാറി. ഉമ്മൻ ചാണ്ടി ഓൺലൈനിൽ യൂസഫിന്റെ കുടുംബവുമായി സംസാരിച്ചു. മക്കളോട് നന്നായി പഠിക്കണമെന്ന ഉപദേശവും ആശംസയും നൽകിയാണ് ഉമ്മൻ ചാണ്ടി ഫോൺ വെച്ചത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സർവോത്തമൻ, ജനറൽ സെക്രട്ടറി അഫ്‌സൽ, ലിജോ ജോണി തുടങ്ങിയവരുമെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |