തുറവൂർ: കുടുംബ കലഹത്തെ തുടർന്ന് അച്ഛൻ മകളെ വെട്ടി പരിക്കേൽപ്പിച്ച ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുത്തിയതോട് പഞ്ചായത്ത് 14-ാം വാർഡ് കൈതക്കൂട്ടത്തിൽ ചക്ര പാണി (74) ആണ് ഇളയ മകൾ സിമി (38)യെ അരിവാളിന് വെട്ടി പരിക്കേൽപ്പിച്ചത്. ഇന്നലെ വൈകിട്ട് 5.45ന് തുറവൂർ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തെ വീടിന് മുൻവശമായിരുന്നു സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന സിമിയുടെ തലയ്ക്കു വെട്ടിയപ്പോൾ തടയാൻ ശ്രമിക്കുന്നതിനിടെ കൈയ്ക്കും വെട്ടേൽക്കുകയായിരുന്നു. കൈയ്ക്ക് ഗുരുതര പരിക്കേറ്റ സിമിയെ തുറവുർ താലൂക്ക് ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്രപാണിയോടൊപ്പം ഭർത്താവുമൊത്ത് താമസിക്കുന്ന സിമിയുമായി വസ്തുവിനെച്ചൊല്ലി തർക്കം പതിവായിരുന്നതായി കുത്തിയതോട് പൊലീസ് പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് വായ്പ കുടിശികയുടെ പേരിൽ ജപ്തി ഭീഷണിയിലായ വീട് സിമിയും ഭർത്താവും മുൻ കൈ എടുത്ത് കടബാദ്ധ്യത തീർത്തതിനെ തുടർന്ന് അവരുടെ പേരിൽ ചക്രപാണി എഴുതിക്കൊടുത്തിരുന്നു. പിന്നീട് ,ഇത് തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് ഇയാൾ മകളുമായി നിരന്തരം പ്രശ്നമുണ്ടാക്കുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചക്രപാണിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |