ജനീവ : ലോകരാജ്യങ്ങളിൽ കൊവിഡിന്റെ നിയന്ത്രണം കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് ഡബ്യു.എച്ച്.ഒ. നിലവിലെ സാഹചര്യമനുസരിച്ച് കൂടുതൽ അപകടകാരിയായ പുതിയ വകഭേദങ്ങൾ വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. കൊവിഡ് വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത് ഒന്നര വർഷം പിന്നിട്ടിട്ടും വൈറസിനെ പിടിച്ചു കെട്ടാൻ കഴിയാത്തത് വലിയ വെല്ലുവിളി തന്നെയാണ്. ഇനി എത്ര നാൾ ഇങ്ങനെ മുന്നോട്ട് പോകുമെന്ന് ഇപ്പോൾ കൃത്യമായി പറയാൻ കഴിയാത്ത അവസ്ഥയാണെന്നും അതിനാൽ കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ച് മുന്നോട്ട് പോകണമെന്നും ലോകാരാഗ്യ സംഘടന മുന്നറിയിപ്പ് നല്കി.
നിലവിൽ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു. പതിനേഴ് കോടി ഇരുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 40,83,139 ആയി ഉയർന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇന്തോനേഷ്യയിലും പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്.
അതേ സമയം കൊവിഡ് ഉത്ഭവത്തെപ്പറ്റിയുള്ള രണ്ടാം ഘട്ട അന്വേഷണത്തോട് ചൈന കൂടുതൽ സുതാര്യമായ നിലപാട് എടുക്കണമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനോം ഗബ്രിയേസിസ് വ്യക്തമാക്കി. കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത രോഗികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചൈന ആദ്യ ഘട്ട പരീക്ഷണത്തിൽ നല്കിയിരുന്നില്ലെന്നും ഇത്തവണ അത് നല്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ഈ പ്രതികരണം വൈറസ് ചൈനീസ് ലാബിൽ നിന്ന് ചോർന്നതാണെന്ന വാദം ലോകാരോഗ്യ സംഘടന പൂർണമായി തള്ളിക്കളഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേ സമയം കോവിഷീൽഡിന് യൂറോപ്യൻ യൂണിയന്റെ അംഗീകാരത്തിനായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ഇതുവരെ അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) അറിയിച്ചു. യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഫൈസർ,മോഡേണ, അസ്ട്രാസെനെക, ജോൺസൺ ആന്റ് ജോൺസൻ വാക്സിനുകളാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |