തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ നിർമ്മിക്കുന്ന ആറുവരിപ്പാതയായ വിഴിഞ്ഞം - നാവായിക്കുളം റിംഗ് റോഡിന് ഇരുവശത്തുമായി 10,000 ഏക്കറിൽ പുതുനഗരം നിർമ്മിക്കാനാണ് സർക്കാരിന്റെ പദ്ധതി. ഇത്തരമൊരു കൂറ്റൻ നഗരവികസന പദ്ധതി കേരളത്തിൽ ആദ്യമാണ്. നോളഡ്ജ് ഹബുകൾ, വ്യവസായ പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ, ആശുപത്രികൾ എന്നിവ ഉൾപ്പെടുന്ന പദ്ധതി 10 വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ചൈനയിലെ ഷെൻസെങ് മാതൃകയാവും ഉപയോഗിക്കുക. 25,000 കോടിയുടെ നിക്ഷേപവും രണ്ടരലക്ഷം തൊഴിലവസരങ്ങളുമാണ് ലക്ഷ്യം.
റിംഗ് റോഡിന് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. സ്ഥലമെടുപ്പിനൊപ്പം വ്യാപാരകേന്ദ്രങ്ങളും ജനവാസ മേഖലകളും മാളുകളും ആശുപത്രികളും വ്യവസായ കേന്ദ്രങ്ങളുമടങ്ങുന്ന പുതുനഗരത്തിനായും സ്ഥലമേറ്റെടുക്കും. 214 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള തലസ്ഥാനത്തിന് ഉപഗ്രഹനഗരമുണ്ടാക്കാനുള്ള ബൃഹദ് പദ്ധതിയാണിത്. തലസ്ഥാനത്തിന്റെ നട്ടെല്ലുപോലെയുള്ള ഔട്ടർ റിംഗ് റോഡിന് ചുറ്റുമായി അഞ്ചു കിലോമീറ്റർ വിസ്തൃതിയിൽ അഞ്ച് ഏക്കർ മുതലുള്ള നിരവധി വികസന സോണുകളാവും ഉണ്ടാവുക. 30 വർഷത്തെ എല്ലാ ആവശ്യങ്ങളും മുന്നിൽക്കണ്ട് ഏറ്റവും മികച്ച ആസൂത്രണത്തോടെയാവും നഗരത്തിന്റെ നിർമ്മാണം. ആഗോളപ്രശസ്തരായ ആർക്കിടെക്ടുമാർ, നഗരാസൂത്രണ സ്ഥാപനങ്ങൾ, ദേശീയ - അന്തർദ്ദേശീയ എൻ.ജി.ഒകൾ എന്നിവയെല്ലാം ചേർന്നാവും പുതുനഗരം ഒരുക്കുക.
കേന്ദ്ര സർക്കാരിന്റെ കാപിറ്റൽ റീജിയണൽ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ളതാണ് ഔട്ടർറിംഗ് റോഡ്. 70 മീറ്റർ വിസ്തൃതിയിലാണ് ആറുവരിപ്പാത. ആദ്യം നാലുവരിയാവും നിർമ്മിക്കുക. ഇരുവശത്തും 10 മീറ്റർ വീതിയിൽ സർവീസ് റോഡുകളുണ്ടാകും. പുതുനഗരത്തെ ദേശീയ ജലപാതയുമായും നിർദ്ദിഷ്ട സെമി ഹൈസ്പീഡ് റെയിൽവേയുമായും നിയോമെട്രോയുമായും മലയോര ഹൈവേയുമായും ബന്ധിപ്പിക്കും. വിഴിഞ്ഞം ബൈപ്പാസിൽ നിന്ന് തുടങ്ങി വെങ്ങാനൂർ, അതിയന്നൂർ, ബാലരാമപുരം, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽ, അരുവിക്കര, വേങ്കോട്, തീക്കട, തേമ്പാമൂട്, പുളിമാത്ത്, നാവായിക്കുളം വഴിയാണ് ഔട്ടർ റിംഗ് റോഡ്. വേങ്കോടു നിന്ന് മംഗലപുരം ദേശീയപാതയിലേക്ക് നിർമ്മിക്കുന്ന ലിങ്ക് റോഡ് കരകുളം, വെമ്പായം, പോത്തൻകോട്, അണ്ടൂർക്കോണം വില്ലേജുകൾ വഴി കടന്നുപോകും. എൽ ആൻഡ് ടി എൻജിനിയറിംഗാണ് പരിസ്ഥിതി ആഘാതപഠനം നടത്തുന്നത്.
മഹാനഗരം ഇങ്ങനെ
താമസം, ജോലി, ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യം, കമ്മ്യൂണിക്കേഷൻ, ഐ.ടി, വിനോദം,
കായികം, ടൂറിസം മേഖലകളിലെല്ലാം 24 മണിക്കൂർ പ്രവർത്തിക്കുന്നതാവും പുതിയനഗരം.
ടൗൺഷിപ്പുകളും എട്ട് സാമ്പത്തിക-വാണിജ്യ-ലോജിസ്റ്റിക്സ്-ട്രാൻസ്പോർട്ട് സോണുകളുണ്ടാവും.
വിഴിഞ്ഞത്ത് ലോജിസ്റ്റിക് പാർക്കും സ്ഥാപിക്കും
നോളഡ്ജ് സിറ്റി, വ്യവസായപാർക്കുകൾ എന്നിവയുണ്ടാകും. സ്വകാര്യ പാർപ്പിട സമുച്ചയ
കേന്ദ്രങ്ങൾക്ക് സർക്കാർ ഭൂമിയേറ്റെടുത്ത് കൈമാറില്ല, പാട്ടവുമില്ല. പൂർണമായും
സ്വകാര്യനിക്ഷേപത്തിലായിരിക്കും ഇവ ഉയരുക.
ഭൂമി ഏറ്റെടുക്കുന്നതിനു ലാൻഡ് പൂളിംഗ്, ലാൻഡ് ബോണ്ടുകൾ, ലാൻഡ്
മോണിറ്റൈസേഷൻ തുടങ്ങിയ നൂതന സമ്പ്രദായങ്ങൾ ഉപയോഗപ്പെടുത്തും
4868 കോടി
റിംഗ് റോഡിന് പ്രാഥമികമായി
കണക്കാക്കിയ ചെലവ്
1500
ഏക്കർ ഭൂമിയേറ്റെടുത്ത് ദേശീയപാത
അതോറിട്ടിക്ക് കൈമാറണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |