തിരുവനന്തപുരം: സ്ത്രീധന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡൽ ഓഫീസർ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിക്ക് ഇതുവരെ ലഭിച്ചത് 1333 പരാതികൾ. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളാണ് പിന്നാലെയുള്ളത്.
ആകെ ലഭിച്ച പരാതികളിൽ പത്തിലൊന്നും സ്ത്രീധന പ്രശ്നങ്ങളെ കുറിച്ചുള്ളതാണ്. ഓരോ പരാതിയും മുൻഗണനാക്രമം അനുസരിച്ചായിരിക്കും പരിഗണിക്കുക. പരാതികൾ പ്രാഥമിക പരിശോധന നടത്തിയ ശേഷം അതത് ജില്ലകളിലെ വനിതാ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. വനിതാ പൊലീസ് സ്റ്റേഷനുകളില്ലാത്ത ജില്ലകളിൽ ജില്ലാ വനിതാ സെൽ ആയിരിക്കും കേസുകൾ അന്വേഷിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുക.
മൂന്നായി തിരിച്ച് പരിശോധന
ലഭിക്കുന്ന പരാതികളെ മൂന്നായി തിരിച്ചാണ് പരിശോധിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ടവ, കുടുംബ തർക്കങ്ങൾ, മദ്യലഹരിയിൽ സ്ത്രീകളെ മർദ്ദിക്കുക എന്നിങ്ങനെയാണ് അവ. പരാതി ലഭിച്ചു കഴിഞ്ഞാൽ അവ ഉടൻ തന്നെ സ്റ്റേഷനുകൾക്ക് കൈമാറും. 24 മണിക്കൂറിനുള്ളിൽ പരാതിയുടെ നിലവിലെ സ്ഥിതി എന്താണെന്നും പരാതിക്കാരെ അതത് സ്റ്റേഷനുകളിൽ നിന്ന് ബന്ധപ്പെട്ടോയെന്നും നോഡൽ ഓഫീസിൽ നിന്ന് ഉറപ്പുവരുത്തും. പിന്നീട് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുകയും വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹായത്തോടെ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ് രീതി. കൗൺസലിംഗ് ആവശ്യമുള്ളവർക്ക് അത് നൽകുന്നതിനായി വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങളിലോ കുടുംബശ്രീക്ക് കീഴിലുള്ള സ്നേഹിത കേന്ദ്രങ്ങളിലേക്കോ അയയ്ക്കും. നിയമസഹായം വേണ്ടവർക്ക് ജില്ലാ ലീഗൽ അതോറിട്ടി വഴിയും സഹായം നൽകും.
വനിതാ കമ്മിഷന്റെ കണക്ക് അനുസരിച്ച് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് 1096 കേസുകളാണ് 2010ന് ശേഷം രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. ഇവ കൂടാതെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആകെ കേസുകളുടെ 80 ശതമാനവും രജിസ്റ്റർ ചെയ്തത്. അതായത് 866 കേസുകൾ.
പരാതികൾ അറിയിക്കാം
സംസ്ഥാന സർക്കാർ അപരാജിത എന്ന സംവിധാനത്തിൽ ഇ - മെയിലിലൂടെ പരാതികൾ അയയ്ക്കാം. സ്റ്റേറ്റ് നോഡൽ ഓഫീസറുടെ 9497999955 എന്ന മൊബൈൽ നമ്പറിലും അറിയിക്കാം. പരാതികൾ aparajitha.pol@kerala.gov.in എന്ന ഇ-മെയിലിൽ അയയ്ക്കാം. ഇത് കൂടാതെ അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകളുടെ പരാതി ജില്ലാ പൊലീസ് മേധാവിമാർ ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിർദ്ദേശിക്കുന്ന 'ഡൊമസ്റ്റിക് കോൺഫ്ളിക്റ്റ് റെസല്യൂഷൻ സെന്ററി'ന്റെ പ്രവർത്തനവും ജില്ലകളിൽ കാര്യക്ഷമമാക്കി. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡി.ജി.പിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. 9497900999, 9497900286 എന്നീ നമ്പരുകളിലാണ് പൊലീസ് ആസ്ഥാനത്ത് വിളിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |