മലപ്പുറം: കൊവിഡ് കാലത്ത് വീട്ടിലൊതുങ്ങിയവരെപ്പോലും വെറുതെ വിടാതെ
ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വിലസുന്നു. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവർക്ക് പലിശ രഹിത വായ്‌പ വാഗ്ദാനം ചെയ്തും വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് ഓൺലൈനിൽ കടം ചോദിച്ചും വീഡിയോ കാൾ ചെയ്ത് നഗ്നത പ്രദർശിപ്പിച്ച് ഇതു റെക്കാഡ് ചെയ്തും പണം തട്ടുന്നതടക്കം ചതിയുടെ രീതി വിപുലമാണ്. ഇത്തരത്തിൽ ഇരകളായ നിരവധി പേർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പരാതിയുമായി എത്തിയിട്ടുണ്ട്. ഇരകളുടെ അറിവില്ലായ്മയും സാഹചര്യവും മുതലെടുത്താണ് തട്ടിപ്പുകളിൽ ഏറെയും അരങ്ങേറുന്നത്. നാണക്കേടോർത്ത് പലരും പരാതിയുമായി മുന്നോട്ട് പോകാത്തത് ഇവർക്ക് പ്രോത്സാഹനമാകുന്നു.
ആദ്യം ചാറ്റിംഗ്, പിന്നെ ചീറ്റിംഗ്
വീഡിയോ കോൾ ചെയ്ത് നഗ്നത പ്രദർശിപ്പിച്ച് ഇതു റെക്കാഡ് ചെയ്ത് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ മലപ്പുറത്ത് വ്യാപകമായിട്ടുണ്ട്. നൂറിലേറെ പേർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെക്‌സ്റ്റ് മേസേജ് എന്നിവ വഴി സന്ദേശമയച്ചാണ് ബന്ധം സ്ഥാപിക്കുക. ആദ്യം ചാറ്റിംഗിലേക്കും പിന്നീട് വീഡിയോ കോളിലേക്കും നീങ്ങും. വാട്സ്ആപ്പ് മുഖേനെയാണ് വീഡിയോ കോൾ ഏറെയും. വിഡിയോ കോളിൽ മുൻ കാമറയിൽ സംസാരിക്കുന്നതിനിടെ പിൻകാമറ ഓൺ ചെയ്ത് കമ്പ്യൂട്ടറിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കും. ഇതിന്റെ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടുന്നത്. സ്ത്രീകളുടെ വ്യാജപ്രൊഫൈൽ ഉണ്ടാക്കിയും തട്ടിപ്പ് നടത്തുന്നവരുണ്ട്.
കടം ചോദിക്കുന്നവരെ സൂക്ഷിക്കണം
ഫേസ്ബുക്ക്, വാട്സ്ആപ്പ് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളിലെ പ്രൊഫൈൽ ഫോട്ടോ എടുത്ത് കൃത്രിമമായി മറ്റൊരു പ്രൊഫൈലുണ്ടാക്കി പണം തട്ടുന്നുണ്ട്. അത്യാവശ്യമായി പണം അയച്ചു തരണമെന്നും പറഞ്ഞാവും സന്ദേശം ലഭിക്കുക. അന്തരിച്ച ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശിന്റെ പേരിലും ഇത്തരത്തിൽ വ്യാജ കടം ചോദിക്കൽ നടന്നിരുന്നു. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരെങ്കിലും സമൂഹമാദ്ധ്യമം വഴി സന്ദേശം അയച്ചാൽ നേരിട്ട് വിളിച്ച് ഉറപ്പിക്കാതെ പണം നൽകരുതെന്ന് പൊലീസും പറയുന്നു.
കസ്‌റ്റമർ കെയർ തട്ടിപ്പ്
ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ബാങ്കിന്റെ ടോൾഫ്രീ നമ്പറിലേക്കു വിളിക്കാൻ ശ്രമിച്ച നെടിയിരുപ്പ് മൂച്ചിക്കുണ്ട് സ്വദേശിയായ വീട്ടമ്മയിൽ നിന്ന് തട്ടിപ്പുകാർ കൊണ്ടുപോയത് 93,000 രൂപയാണ്. ആദ്യം നമ്പർ നിലവിലില്ല എന്ന മറുപടി ലഭിച്ചെങ്കിലും പിന്നീട് മറ്റൊരു മൊബൈൽ നമ്പറിൽ നിന്ന് തിരികെ വിളിച്ചായിരുന്നു തട്ടിപ്പ്. കസ്‌റ്റമർ കെയർ ഓഫീസറാണെന്നറിയിച്ച ആൾ ഒരു ആപ്പ് ഇൻസ്‌റ്റാൾ ചെയ്യാനും മറ്റും ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പല തവണകളായി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടു. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നതിനാണ് തുക ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് എ.ടി.എം കാർഡിന്റെ വിവരങ്ങൾ ശേഖരിച്ച് പണം തട്ടുന്ന കേസുകളും നിരവധിയാണ്. നിക്ഷേപകരുടെ വ്യക്തിഗത, അക്കൗണ്ട് വിവരങ്ങൾ അറിയാൽ ബാങ്കുകൾ ഫോണിലൂടെ ബന്ധപ്പെടില്ലെന്നും ഇത്തരം വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്നും ബാങ്ക് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |