ഇരുപത്തിയേഴ് വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം മാലിക് എന്ന ചിത്രത്തിലൂടെ നടി ജലജ കയ്യടി നേടുന്നു. സിനിമയിൽ തന്റെ ചെറുപ്പക്കാലത്തെ അവതരിപ്പിക്കുന്നത് അഭിനയത്തെ സ്നേഹിക്കുന്നമകൾ ദേവിയാണെന്നത് ജലജയുടെ സന്തോഷത്തിന്റെ മധുരം കൂട്ടുന്നു...
'മാലിക്ക്" മികച്ച അഭിപ്രായവുമായി കയ്യടി നേടുമ്പോൾ സിനിമയുടെ വിജയം സമ്മാനിച്ച തിളക്കത്തിലാണ് മലയാളികളുടെ എക്കാലത്തെയും പ്രിയ നടി ജലജ. നീണ്ട ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം അതിശക്തമായ ഒരു കഥാപാത്രത്തിലൂടെയുള്ള മടങ്ങിവരവ്, മകൾ ദേവിയുടെ ആദ്യ സിനിമ, ആദ്യമായി കൈയിൽ കിട്ടിയ സ്ക്രിപ്റ്റ്. അങ്ങനെ സന്തോഷിക്കാൻ ജലജയ്ക്ക് കാരണങ്ങളൊരുപാടുണ്ട്. ജലജ സംസാരിക്കുന്നു, സിനിമയെ കുറിച്ചും അപ്രതീക്ഷിത വരവിനെ കുറിച്ചും സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന മകളെക്കുറിച്ചുമെല്ലാം.
''രാത്രി പന്ത്രണ്ടു മണിക്ക് തന്നെ സിനിമ കണ്ടു, അത്ര ആകാംക്ഷയോടെയാണ് റിലീസിന് വേണ്ടി കാത്തിരുന്നത്. ഒരുപാട് പേർ വിളിക്കുന്നു, അഭിനന്ദിക്കുന്നു. ജലജയെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷമെന്ന് പറയുന്നവരുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ എന്റെയും മനസ് നിറയുന്നു. പ്രേക്ഷകർ ഇപ്പോഴും എന്നെ സ്നേഹിക്കുന്നു എന്നതിൽ സന്തോഷമുണ്ട്. ഇടവേളയ്ക്കുശേഷം ഇതുപോലൊരു സിനിമയിലൂടെ തിരിച്ചുവരാൻ കഴിഞ്ഞത് ഭാഗ്യമാണ്. 'മാലിക്കി"ൽ ജമീല എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. വളരെ ബോൾഡാണ് ജമീല. ഫഹദിന്റെ ഉമ്മ വേഷമാണ്. പൊതുവെ അമ്മ വേഷമാണെങ്കിൽ നമ്മുടെ പ്രായത്തിനനുസരിച്ച് ചെയ്താൽ മതിയല്ലോ. ഇതിൽ പക്ഷേ അങ്ങനെയല്ല. ഫഹദിനും നല്ല പ്രായമാകുന്നുണ്ട്. ഫഹദിന്റെ ഉമ്മയ്ക്കും അതിനനുസരിച്ചുള്ള പ്രായമാറ്റം കാണിക്കണം. അതൊരു വെല്ലുവിളിയായിരുന്നു. ദുഃഖപുത്രിയായ ജലജ അല്ല ഈ സിനിമയിൽ ഞാൻ.""
ആദ്യമായി കിട്ടിയ സ്ക്രിപ്റ്റ്
പൊതുവേ ഞാൻ ചെയ്തിട്ടുള്ളതെല്ലാം ദുഃഖപുത്രി വേഷങ്ങളാണ്. മഹേഷ് നാരായണൻ വന്ന് നിർബന്ധിച്ച്, ചേച്ചിക്ക് ഇത് ചെയ്യാൻ പറ്റുമെന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നതു കൊണ്ടാണ് അത് ചെയ്യാമെന്നേറ്റത്. കുറച്ചേയുള്ളൂവെങ്കിലും പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. ആദ്യമായിട്ടാണ് ഒരു സിനിമയുടെ സ്ക്രിപ്റ്റ് കൈയിൽ കിട്ടുന്നത്. ഞാൻ വായിച്ച് തിരിച്ചു കൊടുത്തപ്പോൾ മഹേഷ് പറഞ്ഞത് ഇത് ചേച്ചിക്കുള്ള കോപ്പിയാണെന്നാണ്. ഡയറക്ടർ പറഞ്ഞുതരും അഭിനയിക്കുമെന്നല്ലാതെ തിരക്കഥ കയ്യിൽ കിട്ടുന്നത് ജീവിതത്തിലെ ആദ്യ അനുഭവമാണ്. 'ശാലിനി എന്റെ കൂട്ടുകാരി" സിനിമയൊക്കെ പപ്പേട്ടന്റെ വീട്ടിൽ പോയാണ് കഥ കേട്ടത് ഓർമ്മയിലുണ്ട്. കഥ മൊത്തം വായിച്ചു നോക്കിയപ്പോൾ ഗംഭീര സിനിമയാണെന്ന് തോന്നിയിരുന്നു. നല്ലതുപോലെ വർക്ക് ചെയ്യേണ്ട സിനിമ. മഹേഷും ടീമും കഠിനാദ്ധ്വാനം ചെയ്തതിന്റെ മികവ് സിനിമയിൽ കാണാനുമുണ്ട്.
ചെറിയൊരു
സർപ്രൈസ് കൂടിയുണ്ട്
മഹേഷ് കഥ പറയാൻ വന്നപ്പോൾ ഞാൻ കരുതിയത് മകൾ ദേവിക്കാണ് ഓഫർ വന്നതെന്നാണ്. അമ്മു എന്നാണ് ഞങ്ങൾ വിളിക്കുന്നത്. എന്റെ തിരിച്ചുവരവിലെ ആദ്യസിനിമയും മകളുടെ കരിയറിലെ ആദ്യ എൻട്രിയുമാണ് മാലിക്. ഞാൻ പഴയകാലത്തെ കുറിച്ച് പറയുമ്പോൾ കഥയുടെ ഫ്ലാഷ്ബാക്കിലാണ് അവളെ കാണിക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് അവൾ അവതരിപ്പിക്കുന്നത്. ചെറിയ സീനാണെങ്കിലും മകൾ ദേവി വലിയ സന്തോഷത്തോടെ ചെയ്ത വേഷമാണ്. നല്ലൊരു ഡയറക്ടറുടെ കൂടെ കരിയർ തുടങ്ങാൻ പറ്റുന്നത് വലിയ ഭാഗ്യമായി അവൾ കാണുന്നു. പിന്നെ എന്റെ ചെറുപ്പകാലത്തെ വേഷം അഭിനയിക്കാൻ ലഭിച്ച അവസരം എന്നതിലും അവൾക്ക് സന്തോഷമുണ്ടായിരുന്നു. ചെറിയ വേഷമാണെങ്കിൽ കൂടി മാലിക്കിന്റെ ഭാഗമാകുന്നത് ഭാഗ്യമാണെന്നായിരുന്നു ദേവിയുടെ അഭിപ്രായം. അവളുടെ വലിയ സ്വപ്നമാണ് സിനിമ. അമേരിക്കയിലെ പഠനം കഴിഞ്ഞപ്പോൾ നാട്ടിലേക്ക് വരണമെന്ന താത്പര്യം അവൾക്കായിരുന്നു കൂടുതൽ. ഭാഗ്യമുണ്ടെങ്കിൽ മാത്രമേ ഈ രംഗത്ത് പിടിച്ച് നിൽക്കാൻ പറ്റൂവെന്ന് അവളോട് ഞാൻ പറയാറുണ്ട്. അവളുടെ സന്തോഷങ്ങൾക്കൊപ്പം നിൽക്കുന്നതാണ് ഇപ്പോൾ ഞങ്ങളുടെയും സന്തോഷം.
സിനിമ ഒരുപാട് മാറി
നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഞാനൊരു സിനിമയുടെ ഭാഗമാകുന്നത്. നഴ്സറിയിലേക്ക് വീണ്ടും പോകുന്നത് പോലെയാണ് ലൊക്കേഷനിലെത്തിയത്. എല്ലാവരും എന്നെ സ്നേഹത്തോടെ സ്വീകരിച്ചു. അഭിനയം എപ്പോഴായാലും അഭിനയം തന്നെയാണ്. അതേ സമയം സാങ്കേതികവിദ്യയിൽ ഒത്തിരി മാറ്റം വന്നിട്ടുണ്ട്. നമ്മൾ ചെയ്ത കാലമേ അല്ല ഇത്. മേക്കിംഗിലും എഴുത്തിലുമൊക്കെ പുതിയ രീതികളാണ്. എനിക്കത് പുതിയ അനുഭവങ്ങളും. ദേവി അഭിനയിക്കുമ്പോൾ ഞാൻ സെറ്റിലുണ്ടായിരുന്നു. മഹേഷ് എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. അവളുടെ അഭിനയം വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്.
ഓർമയുണ്ട് ആ കാലം
എന്നും ഓർക്കാൻ കഴിയുന്ന ഒരുപിടി സിനിമകളുടെ ഭാഗമായത് ദൈവാധീനത്തിലാണ്. 'യവനിക" ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ഉൾക്കടൽ, ശാലിനി എന്റെ കൂട്ടുകാരി, മർമ്മരം, വേനൽ... അതെല്ലാം പ്രേക്ഷകർ ഇപ്പോഴും ഓർക്കുന്നു. അത്തരം പടങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. മാറിനിന്നപ്പോഴും മലയാള സിനിമയെ മിസ് ചെയ്തിരുന്നില്ല. കാരണം കുറേ നല്ല സിനിമകളുടെ ഭാഗമായിരുന്നു. അതെല്ലാം നന്നായി ചെയ്യാൻ കഴിഞ്ഞു. ആ സംതൃപ്തി ഉള്ളപ്പോൾ സിനിമ മിസ് ചെയ്യേണ്ടതില്ലല്ലോ. മർമ്മരവും വേനലും എന്റെ പടങ്ങളായിരുന്നില്ല. പക്ഷേ, അത് എന്നെ തേടി വന്നതാണ്. ഞാൻ വലിയ കാര്യങ്ങൾ ചെയ്തെന്ന് ഇപ്പോഴും തോന്നുന്നുമില്ല.
ഇടവേളയിൽ
സിനിമയെ മറന്നിട്ടില്ല
വിവാഹം കഴിഞ്ഞതോടെ എല്ലാവരെയും പോലെ ഞാനും കുടുംബിനിയായി. നല്ല റോളുകൾ വരികയാണെങ്കിൽ നോക്കിക്കൊള്ളൂ എന്ന് പ്രകാശ് പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ് അധികം വൈകാതെ മകൾ ജനിച്ചു. പിന്നെ അമ്മയുടെ റോളിലേക്ക് ഞാൻ സ്വയം മാറി. ആ സമയത്തും ഓഫറുകളൊക്കെ വന്നിരുന്നു. പ്രകാശ് ജോലിക്ക് പോകുമ്പോൾ മകളെ വിട്ട് നിൽക്കാൻ പറ്റുമായിരുന്നില്ല. പലതും വേണ്ടെന്ന് വച്ചു. സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും സിനിമ എന്നെയും ഞാൻ സിനിമയെയും മറന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |