''എത്ര സന്തോഷവാനാണെങ്കിലും എത്ര സമ്പാദ്യമുണ്ടെങ്കിലും ഏകാന്തത നമ്മളെ നയിക്കുന്നത് വിഷാദത്തിലേക്കായിരിക്കും. ഞങ്ങളത് കുറേ അനുഭവിച്ചിരുന്നു. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് മനുഷ്യർ കടന്നുപോകുന്ന ഒറ്റപ്പെടൽ ഭയാനകമാണ്..." സോഷ്യൽ മീഡിയ ആഘോഷിച്ച വൈറൽ വിവാഹത്തിലെ താരങ്ങൾ വർഗീസും അശ്വതിയും പറയുന്നു.''അദ്ദേഹം കഠിനാദ്ധ്വാനിയാണ്. എന്തിനോടും ആത്മാർത്ഥമായ മനോഭാവവും വ്യക്തമായ കാഴ്ചപ്പാടും. അതായിരുന്നു എന്നെ ആകർഷിച്ചത്."" അറുപത്തിയെട്ടാം വയസിൽ തനിക്കൊപ്പം ജീവിതത്തിലേക്ക് തുണയായെത്തിയ വർഗീസിനെക്കുറിച്ച് പറയുമ്പോൾ അശ്വതിയുടെ വാക്കുകളിൽ സ്നേഹം തുളുമ്പുന്നു.
''ഞങ്ങൾ രണ്ടുപേരും പൊതുവേ വർക്കഹോളിക് ആണ്. തൊഴിലിനാണ് മുഖ്യപ്രാധാന്യം. ജീവിതത്തിൽ സ്വയം പര്യാപ്തത നേടിയതും ഇന്നത്തെ ഞങ്ങളിലേക്ക് ഞങ്ങളെ എത്തിച്ചതും ബിസിനസ് ആണ്. ആ മേഖലയിൽ രണ്ടുപേരും വളരെ ഉത്സാഹഭരിതരാണ്. ബിസിനസ് മീറ്റിംഗുകളിലും മറ്റും പരസ്പരം കണ്ടിരുന്നു. പക്ഷേ, അടുക്കാൻ ഏറെ സമയമെടുത്തു."" അശ്വതി പറഞ്ഞുനിറുത്തിയത് പൂർത്തിയാക്കിയത് വർഗീസ് ആയിരുന്നു.
''ഏതാണ്ട് അഞ്ചുവർഷത്തെ പരിചയമുണ്ട്. വളരെ പ്രൊഫഷണലായ അടുപ്പം. ഞങ്ങൾക്ക് പൊതുവായ ചില സുഹൃത്തുക്കളുണ്ട്. അവരാണ് യഥാർത്ഥത്തിൽ ഈ പുതുജീവിതത്തിലേക്ക് വഴികാണിച്ചത്. എന്റെ മകനും അശ്വതിയുമായി നല്ല പരിചയമായിരുന്നു. അവരെല്ലാവരും പിന്തുണച്ചു. ഏകാന്തതയെ ഭേദിക്കാനായിരുന്നു ഇങ്ങനെ ഒരു തീരുമാനം. എത്ര സന്തോഷവാനാണെങ്കിലും എത്ര സമ്പാദ്യമുണ്ടെങ്കിലും ഏകാന്തത നമ്മളെ നയിക്കുന്നത് വിഷാദത്തിലേക്കായിരിക്കും. ഞങ്ങളത് കുറേ അനുഭവിച്ചിരുന്നു. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് മനുഷ്യർ കടന്നുപോകുന്ന ഒറ്റപ്പെടൽ ഭയാനകമാണ്.""
ജൂലായ് 5ന് ''ആത്മാർത്ഥമായ സ്നേഹമാണ് അശ്വതിയുടേത്. പരസ്പരബഹുമാനത്തിൽ നിന്ന് രൂപമെടുത്ത സൗഹൃദമാണ് ഞങ്ങളുടേത്. വിവാഹത്തിന് മുമ്പേ ഏകദേശം നാലുമാസക്കാലം സ്ഥിരമായി ഫോണിലൂടെ സംസാരിച്ചിരുന്നു. പരസ്പരം ആശയങ്ങൾ കൈമാറിയിരുന്നു. അതിനെ പ്രണയമെന്നൊന്നും വിളിക്കാൻ പറ്റുമോ എന്നറിയില്ല. ഞാൻ പറഞ്ഞില്ലേ? ഞങ്ങൾ സമാനചിന്താഗതിക്കാരും സമാനമേഖലയിൽ യാത്രചെയ്യുന്നവരുമാണ്. ഞങ്ങളുടെ ചിന്തകൾക്ക് ഒരേ തരംഗദൈർഘ്യമാണ്. ഒരുമിച്ച് ജീവിക്കാൻ പറ്റുമെന്ന് ഉറപ്പായത് ആ നാലുമാസക്കാലത്തെ തുടർച്ചയായ ആശയവിനിമയത്തിലൂടെയാണ്. ഇപ്പോഴും ഞങ്ങൾക്കിടയിൽ അഭിപ്രായഭിന്നതകളില്ല. ഇടക്കാലത്ത് എനിക്ക് കൊവിഡ് വന്ന സമയത്ത് കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു അവർ. ആ ഘട്ടത്തിൽ അശ്വതി കടന്നുപോയ വിഷാദാവസ്ഥ ഏറെ അപകടകരമായിരുന്നു. സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും പറ്റിയാൽ ഒട്ടും താങ്ങാനാവാത്ത ഒരവസ്ഥ. നമ്മൾ മറ്റുള്ളവരെ അത്രത്തോളം സ്നേഹിക്കുമ്പോൾ മാത്രം തിരിച്ചറിയാനാവുന്ന ഒരവസ്ഥ.""
ആ കാലം അശ്വതി ഇങ്ങനെ ഓർക്കുന്നു. ''ആൾക്ക് കൊവിഡ് വന്ന സമയത്ത് ശരിക്കും ഭയന്നിരുന്നു. ഒന്നും വരല്ലേ എന്ന് കരഞ്ഞു പ്രാർത്ഥിച്ചു. ഞങ്ങൾ രണ്ടുപേരും പരിപൂർണ ഈശ്വരവിശ്വാസികളാണ്. അദ്ദേഹം വളരെ ദീർഘവീക്ഷണമുള്ള ഒരാളാണ്. ജീവിതത്തെ ഒരുവലിയ കാൻവാസിൽ നിന്നും നോക്കിക്കാണുന്ന ഒരാൾ. അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയവും.""
വിവാഹവാർത്തയ്ക്ക് ലഭിച്ച പ്രതികരണത്തെക്കുറിച്ച് വർഗീസ് പറയുന്നതിങ്ങനെ. ''ശരിക്കും പറഞ്ഞാൽ വിവാഹം കഴിഞ്ഞയുടനെതന്നെ വിവാഹവാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തു. നെഗറ്റീവ് കമന്റ്സ് പറയാനാഗ്രഹിച്ചവർക്കു പോലും അതിന് സാധിച്ചില്ല. ആ രീതിയിൽ വാർത്ത വൈറലായി. മക്കളൊക്കെ അവരുടേതായ ജീവിതത്തിൽ സെറ്റിൽഡ് ആണ്. ഞങ്ങൾ ഒറ്റയ്ക്കാണ്. ഏകാന്തത ഞങ്ങളെ തീർത്തും ബുദ്ധിമുട്ടിക്കും എന്നു തോന്നിയപ്പോൾ എടുത്ത ഒരു തീരുമാനം. സത്യം പറഞ്ഞാൽ ഇതുവരെയും ആരും നെഗറ്റീവ് കമന്റുകളൊന്നും പറഞ്ഞിട്ടില്ല. ഞങ്ങൾ കേൾക്കാതെ ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ എന്നറിയില്ല. അങ്ങനെ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ തന്നെ ഞാൻ ഒറ്റപ്പെടുന്ന ഒരവസ്ഥയിൽ എനിക്കൊരു ഗ്ലാസ് ചായ ഉണ്ടാക്കി തരാൻ ഈ പറയുന്നവരാരും വരില്ലല്ലോ... പിന്നെന്തിന് അതൊക്കെ മുഖവിലയ്ക്കെടുക്കണം? എന്തൊക്കെയാണെങ്കിലും ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബത്തിലുള്ള എല്ലാവരും പൂർണ പിന്തുണയായിരുന്നു. മക്കളാണ് എല്ലാത്തിനും നേതൃത്വം വഹിച്ചത്. അവരുടെ സമ്മതത്തോടെയും പിന്തുണയോടെയും നടന്ന ചടങ്ങായിരുന്നു. കൊവിഡ് സമയത്ത് നടന്ന വിവാഹമായത് കൊണ്ട് ചടങ്ങ് ലളിതമായിരുന്നു. 20 പേർ മാത്രമാണ് പങ്കെടുത്തത്. ബിസിനസ് മേഖലയിൽ രണ്ടുപേർക്കും വ്യത്യസ്തമായ ആശയങ്ങളുണ്ട്. ആ വഴിയിൽ തന്നെ മുന്നോട്ട് പോകും. വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രം ജോലിയിൽ നിന്ന് വിട്ടുനിന്നു. അപ്പോഴും വർക്ക് ഫ്രം ഹോം ആയിരുന്നു. അതിനുശേഷം വീണ്ടും പതിവുപോലെ രണ്ടുപേരും ഓഫീസുകളിൽ പോയിത്തുടങ്ങി.""
പുതിയ ജീവിതം നൽകിയത് പോസിറ്റീവ് ഫീലിംഗാണെന്നാണ് അശ്വതി പറയുന്നത്. '' ജീവിതത്തിന്റെ ഓരോ ഘട്ടവും ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. പലപ്പോഴും പ്രതിസന്ധികൾ വരുമെങ്കിലും ദൈവം എന്തെങ്കിലുമൊരു വിധത്തിൽ പിടിച്ചുനിറുത്താറുണ്ട്. ഇപ്പോൾ ദൈവം എനിക്കൊപ്പം ഇങ്ങനെയൊരു സൗഹൃദത്തണൽ തന്നു. അത് ഞാൻ ഏറെ ആസ്വദിക്കുന്നു. എനിക്കെന്തും എപ്പോഴും തുറന്നുപറയാൻ സാധിക്കുന്ന ഒരു സൗഹൃദമാണിത്. അത് സമ്മാനിക്കുന്നത് ഒരു പോസിറ്റീവ് ഫീലിംഗാണ്. ഏറെ ആസ്വദിക്കുന്ന ഒരു പോസിറ്റീവ് ഫീലിംഗ്.""
ഈയൊരു ദാമ്പത്യജീവിതം സമൂഹത്തിന് ഒരു മാതൃകയാവുമോ എന്ന ചോദ്യത്തിനും ഇരുവർക്കും ഉത്തരമുണ്ട്. ''കൂടിച്ചേരലുകൾക്ക് പ്രായം ഒരു പ്രശ്നമല്ല. ഏകാന്തതയെ അകറ്റാനാണ് ഞങ്ങൾ ഒന്നായത്. ഞങ്ങളെപ്പോലെ ഒന്നാകാനാഗ്രഹിക്കുന്ന ഒട്ടേറെപ്പേർ സമൂഹത്തിലുണ്ടാവാം. എവിടെയോ ഒരു പിൻവലിയൽ ഉണ്ടാവുന്നതുകൊണ്ട്, അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദങ്ങളെ ഭയന്നാണ് തീരുമാനങ്ങളെടുക്കപ്പെടാതെ പോകുന്നത്. ഇതും ഒരു സ്വയം പര്യാപ്തതയുടെ ഭാഗമാണ്. ഈ പ്രായത്തിൽ ഞങ്ങൾ പരസ്പരം താങ്ങാവുകയാണ്. സമൂഹം അത്തരത്തിൽ ചിന്തിക്കുകയും അങ്ങനെ ചിന്തിക്കുന്നവരെ പിന്തുണയ്ക്കുകയുമാണ് വേണ്ടത്.""
വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലും ഇരുവരുടെയും മുഖത്ത് പൂർണമായ പുഞ്ചിരിയായിരുന്നു. സൗഹൃദം തുടിക്കുന്ന പുഞ്ചിരി. പുഞ്ചിരിയെക്കുറിച്ച് വർഗീസിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ: ''പലരും ചോദിച്ചു, നിങ്ങൾ എത്രനാളായി പ്രണയത്തിലാണെന്ന്? ആ ചോദ്യം അപ്രസക്തമാണ്. ഈ സൗഹൃദത്തിനെ അല്ലെങ്കിൽ ഞങ്ങളുടെ മുഖത്ത് വിരിയുന്ന ഈ പുഞ്ചിരിക്ക് പ്രണയമെന്നാണോ പറയേണ്ടത് എന്ന് ഉറപ്പില്ല. സുന്ദരമായ പുഞ്ചിരിക്ക് പലപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. പരസ്പരം പുഞ്ചിരിക്കുമ്പോൾ ഞങ്ങൾ പോസിറ്റീവ് എനർജി കൈമാറുകയാണ്. ഈ പുഞ്ചിരി എന്നും നിലനിൽക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുകയാണ്. പിന്നെ ഇത് ജീവിതമാണ്. വരാൻ പോകുന്ന വാർദ്ധക്യത്തെ ഓർത്ത് പേടിയുണ്ട്. രണ്ടിലൊരാൾ ആദ്യം വിടപറയുന്ന ആ സാഹചര്യത്തെക്കുറിച്ചോർക്കുമ്പോൾ ഭയം പിന്തുടരും. പക്ഷേ, അതൊക്കെ ജീവിതയാഥാർത്ഥ്യങ്ങളല്ലേ, നേരിട്ടല്ലേ പറ്റൂ..."" വർഗീസിനും അശ്വതിക്കും പൊതുവായ ചില സുഹൃത്തുക്കളുണ്ട്. അവരിൽ പലർക്കും തോന്നിയിരുന്നു, ഇവർ രണ്ടുപേരും ഒരുമിച്ച് യാത്രചെയ്യേണ്ടവരാണെന്ന്. ഇവരെ ഒന്നിപ്പിക്കാൻ മക്കൾക്കൊപ്പം ഈ സുഹൃത്തുക്കളും ഒത്തുചേർന്നു.
(ലേഖകന്റെ ഫോൺ: 8893527518)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |