പൊൻകുന്നം : ഒന്നര വർഷത്തോളമായി ഇവിടെ വിൽക്കുന്നത് കണ്ണീർപ്പൂക്കൾ. ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനം പരിമിതപ്പെടുത്തുകയും വിവാഹമടക്കമുള്ള പൊതുചടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ പൂക്കടകളിൽ കച്ചവടം ഇല്ലാതായി. ക്ഷേത്രങ്ങളിൽ പൂജ ചടങ്ങായി ഒതുങ്ങിയതിനാൽ വളരെ കുറച്ചു പൂക്കളേ ആവശ്യമായി വരുന്നുള്ളൂ. അതിനുള്ള പൂക്കൾ ക്ഷേത്രാങ്കണത്തിൽ തന്നെയുണ്ട്. പൂമാല അടക്കമുള്ള ഭക്തരുടെ വഴിപാടുകൾ ഇല്ലാത്തതും വില്പനയെ ബാധിച്ചു. ഒരു വിവാഹം നടന്നാൽ മുൻപൊക്കെ കല്യാണമാലയ്ക്കും പൂച്ചെണ്ടിനും , മണ്ഡപം, പന്തൽ, സ്റ്റേജ് എന്നിവ അലങ്കരിക്കുന്നതിനും ചടങ്ങിനെത്തുന്ന സ്ത്രീകൾക്ക് മുടിയിൽ ചൂടുന്നതിനും ധാരാളം പൂക്കൾ വാങ്ങിയിരുന്നു. ഇപ്പോൾ കല്യാണമാലകൾ മാത്രമാണ് വിവാഹ പാർട്ടികൾ വാങ്ങുന്നത്. മരണാനന്തര ചടങ്ങുകൾക്കും നിയന്ത്രണമുള്ളതിനാൽ റീത്തുകൾ പോലും ആരും വാങ്ങാറില്ല.
പൂക്കൾക്കുമാത്രം നിയന്ത്രണം
ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് കട തുറക്കാൻ അനുമതിയുള്ളത്. തമിഴ്‌നാട്ടിൽ നിന്നും മറ്റുമാണ് പൂക്കളെത്തുന്നത്. ദിവസവും പൂവ് വാങ്ങണമെന്നാണ് അവരുടെ വ്യവസ്ഥ. വാങ്ങുന്ന പൂക്കൾ അന്നുതന്നെ വിറ്റുതീർന്നില്ലെങ്കിൽ കേടാകും. പാൽ, പഴം, പച്ചക്കറി എന്നിവയെപ്പോലെ പൂക്കളും അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്നവയാണ്. ഇതിൽ പൂക്കൾക്ക് മാത്രമാണ് കടുത്ത നിയന്ത്രണം. മറ്റു കടകൾ എല്ലാ ദിവസവും തുറക്കാം. പൂക്കച്ചവടക്കാർ വാടക കൊടുക്കാൻപോലും നിവൃത്തിയില്ലാതെ കഷ്ടപ്പെടുകയാണ്.
പൂകൃഷിക്കാർക്കും കച്ചവടക്കാർക്കും തമിഴ്‌നാട് സർക്കാർ സഹായങ്ങളും സംരക്ഷണവും നൽകുന്നുണ്ട്. കേരള സർക്കാരും സഹായിക്കണം. എല്ലാ ദിവസവും കട തുറക്കാൻ അനുവദിക്കണം.
- അംബാ ചന്ദ്രൻ,അംബാ ഫ്ലവേഴ്‌സ് കൊടുങ്ങൂർ
കല്യാണം മരണം പോലുള്ള ചടങ്ങുകൾക്ക് വളരെ കുറച്ചു പൂക്കൾ മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. സർക്കാർ നിയന്ത്രണങ്ങൾമൂലം അതുപോലും ആവശ്യക്കാർക്ക് എത്തിക്കാൻ കഴിയുന്നില്ല.
- കൊച്ചുമോൻ ,പ്രിയാ ഫ്ലവേഴ്‌സ് കാഞ്ഞിരപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |