കോട്ടയം: എം.പിയും എം.എൽ.എമാരും ഡി.സി.സി പ്രസിഡന്റുമാരാവേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിൽ ഗ്രൂപ്പ് സമ്മർദ്ദങ്ങളൊന്നും ഉണ്ടാവില്ല. ഗ്രൂപ്പിന് അതീതമായി കോൺഗ്രസിന്റെ വളർച്ചമാത്രമാണ് എല്ലാവരുടേയും ലക്ഷ്യം. താഴേക്കിടയിലുള്ള അഭിപ്രായം സ്വരൂപിച്ചതിന് ശേഷമാവും തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ എത്തിയ അദ്ദേഹം കേരളകൗമുദിയോട് മനസ് തുറക്കുന്നു.
ജോസഫ് വിഭാഗത്തിലെ തർക്കം
രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാവും. ആ പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപടേണ്ട സാഹചര്യമിപ്പോഴില്ല. ആ വിധമുള്ള തർക്കങ്ങളൊന്നും മുന്നണിയെ ഒരുതരത്തിലും ബാധിക്കില്ല
സർക്കാർ നിഷ്‌ക്രിയമായി
തിരഞ്ഞെുപ്പിന് ശേഷം സർക്കാർ നിഷ്‌ക്രിയമായി. വിവിധ മേഖലയിലുള്ളവർ കഷ്ടപ്പെടുമ്പോൾ മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞ മട്ടുപോലും കാട്ടുന്നില്ല. വീണ്ടുമൊരു ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമകൂടി ആത്മഹത്യ ചെയ്തു. എല്ലാ മേഖലയ്ക്കും ഗുണകരമാകുന്ന പാക്കേജ് പ്രഖ്യാപിച്ച് എല്ലാവരേയും ചേർത്തു നിറുത്താൻ മുഖ്യമന്ത്രി തയ്യാറാകണം.
സമീപനം അശാസ്ത്രീയം
കുറച്ചു ദിവസം മാത്രം കുറഞ്ഞ മണിക്കൂറിൽ കടകൾ തുറക്കാനുള്ള തീരുമാനം അശാസ്ത്രീയമാണ്. മുഖ്യമന്ത്രിക്കോ, മന്ത്രിമാർക്കോ വകുപ്പിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ധാരണയില്ല. ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് ചലിക്കുക മാത്രമാണ് ചെയ്യുന്നത്.
കുഴൽപ്പണക്കേസ് ഒതുക്കി
കൊടകര കുഴൽപ്പണ കേസിൽ കെ.സുരേന്ദ്രനെ ചോദ്യം ചെയ്തത് വെറും പ്രഹസനം മാത്രമാണ്. മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം തന്നെ കേസ് സെറ്റിൽ ചെയ്യാനായിരുന്നു. സ്വർണക്കടത്ത് കേന്ദ്രം ഒതുക്കിയപ്പോൾ കുഴൽപ്പണക്കേസ് സർക്കാരും ഒത്തുതീർപ്പാക്കി.
കെ റെയിൽ പദ്ധതി
ഒരു വികസനത്തോടും പ്രതിപക്ഷം എതിരല്ല. സുസ്ഥിര വികസനമാണ് ലക്ഷ്യം. പ്രകൃതിക്ക് ദോഷമില്ലാത്ത വികസനത്തിന് പ്രതിപക്ഷം ഒപ്പമുണ്ടാവും. എന്നാൽ കെ.റെയിൽ പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഡോ.എം.കെ.മുനീർ എം.എൽ.എയെ യു.ഡി.എഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |