SignIn
Kerala Kaumudi Online
Thursday, 25 April 2024 9.52 AM IST

ന്യൂനപക്ഷ സ്കോളർഷിപ്പ്, യു.ഡി.എഫിൽ ആശയക്കുഴപ്പം; മുതലെടുക്കാൻ സി.പി.എം

minority-scholarship

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും വ്യത്യസ്ത നിലപാടുകൾ യു.ഡി.എഫിലുണ്ടാക്കിയ ആശയക്കുഴപ്പം മുതലെടുക്കാനുള്ള കരുക്കൾ സി.പി.എം നീക്കിത്തുടങ്ങി.

സച്ചാർ- പാലോളി കമ്മിറ്റികളുടെ അന്തസ്സത്തയെ ഇല്ലാതാക്കുന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്നാണ് പൊതുവിമർശനം. മലബാറിൽ തിരഞ്ഞെടുപ്പിലുണ്ടാക്കിയ ക്ഷീണം മറികടക്കാനുള്ള ആയുധമാക്കി ഇടതു മുന്നണിക്കെതിരെ ആഞ്ഞടിക്കാൻ ഒരുങ്ങിയ ലീഗിന് കോൺഗ്രസിന്റെ അയഞ്ഞ സമീപനം വിനയായി. ക്രിസ്ത്യൻ ന്യൂനപക്ഷമുൾപ്പെടെ എല്ലാവരും കോൺഗ്രസിന് അനിവാര്യരാണെന്നിരിക്കെ, സർക്കാർ നിലപാടിനെ തള്ളാനും കൊള്ളാനും വയ്യാത്ത നിലയിലാണവർ. ഇത് തിരിച്ചറിഞ്ഞാണ് ഇന്നലെ ലീഗിനെതിരെ സി.പി.എം കടുത്ത വിമർശനവുമായെത്തിയത്. ലീഗ് വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നെന്നാണ് എ.വിജയരാഘവൻ പറഞ്ഞത്.

മുസ്ലിം വിഭാഗത്തിലെ വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനുള്ള നിർദ്ദേശമാണ് സച്ചാർ കമ്മിറ്റിയുടേത്. അത് നടപ്പാക്കുന്നതിനെപ്പറ്റി പഠിച്ച പാലോളി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് സ്കോളർഷിപ്പേർപ്പെടുത്തിയത്. അവശ ക്രിസ്ത്യൻ വിഭാഗത്തിലെ 20 ശതമാനം പേർക്ക് കൂടി ആനുകൂല്യം നൽകാൻ 2011ലെ ഇടതുസർക്കാരാണ് തീരുമാനിച്ചത്. പിന്നീടെത്തിയ യു.ഡി.എഫ് സർക്കാരും പിന്തുടർന്ന ഈ തീരുമാനത്തിനെതിരെ ചില ക്രിസ്ത്യൻ സംഘടനകൾ കോടതിയെ സമീപിച്ചതോടെയാണ് വഴിത്തിരിവുണ്ടായത്.

അനുപാതത്തിൽ വിവേചനമരുതെന്ന ഹൈക്കോടതി വിധിയെത്തുടർന്നാണ്, സർവ്വകക്ഷിയോഗം വിളിച്ചതും സ്കോളർഷിപ്പ് അനുപാതം പുനഃക്രമീകരിച്ചതും. സച്ചാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം വിഭാഗത്തിനുള്ള നിലവിലെ പദ്ധതി തുടരുകയും ക്രിസ്ത്യൻവിഭാഗത്തിന് വേറൊന്ന് കൊണ്ടുവരികയും വേണമെന്നാണ് കോൺഗ്രസും ലീഗും കേരള കോൺഗ്രസുമടക്കം സർവ്വകക്ഷിയോഗത്തിൽ നിർദ്ദേശിച്ചത്.

മുസ്ലിങ്ങളുടെ ഇപ്പോഴത്തെ ആനുകൂല്യത്തിൽ കുറവുണ്ടാകില്ലെന്ന് ആവർത്തിച്ചുറപ്പിച്ചാണ് പുതിയ അനുപാതം സർക്കാർ പ്രഖ്യാപിച്ചത് എന്നിരിക്കെ, അതിനെ സ്വാഗതം ചെയ്യാതിരിക്കുന്നത് അപകടമാകുമെന്ന തിരിച്ചറിവിലാണ് കോൺഗ്രസ് സ്വരം മയപ്പെടുത്തിയത്. നിലവിലെ ആനുകൂല്യങ്ങളിൽ കുറവുണ്ടാകില്ലെന്ന തീരുമാനം തങ്ങളുടെ നിർദ്ദേശത്തിന്റെ പാതി വിജയമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.

എന്നാൽ, അനുപാതം പുനക്രമീകരിച്ചതോടെ മുസ്ലിങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യം ഗണ്യമായി കുറയുമെന്ന് വാദിക്കുന്ന മുസ്ലിംലീഗ് പ്രതിപക്ഷനേതാവിനെ തള്ളിപ്പറഞ്ഞു. കോൺഗ്രസിന്റെ അയഞ്ഞ സമീപനത്തിൽ ലീഗിന് അതൃപ്തിയുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിന് പ്രത്യേക പദ്ധതിയുണ്ടാക്കി ആനുകൂല്യം നൽകുന്നതിനെ അവരെതിർക്കുന്നില്ല. എന്നാൽ, അത് മുസ്ലിം പിന്നാക്കാവസ്ഥയുടെ പേരിലുള്ള കമ്മിറ്റിയുടെ മറവിലാകേണ്ട എന്നതാണ് നിലപാട്.

അജയ്യമെന്ന് കരുതിയിരുന്ന കോട്ടകളിലടക്കം തിരഞ്ഞെടുപ്പിൽ ലീഗിന് മലബാറിൽ വിയർക്കേണ്ടിവന്നു. ചോർന്നുപോയ കരുത്ത് വീണ്ടെടുക്കാനുള്ള വഴിയായി സ്കോളർഷിപ്പ് വിവാദം അവർ കാണുന്നു. പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങളിൽ നിന്ന് തലയൂരാനും ഇത് വഴിയൊരുക്കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

തിരഞ്ഞെടുപ്പിൽ ക്രൈസ്തവമേഖലയിൽ യു.ഡി.എഫിനുണ്ടായ വോട്ട് ചോർച്ച ഇടതിനാണ് ഗുണമായതെന്നത് കോൺഗ്രസും കാണുന്നു. ജോസ് കെ.മാണിയുടെ മുന്നണിമാറ്റവും വിനയായി. കത്തോലിക്ക ബെൽറ്റിലുൾപ്പെടെ വിശ്വാസ്യത ഉറപ്പിക്കാൻ സൂക്ഷ്മതയോടെ നീങ്ങേണ്ടതുണ്ട്. ജോസഫ് വിഭാഗം സർക്കാരിന്റെ പുതിയ തീരുമാനത്തെ എതിർക്കുന്നില്ല. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINORITY SCHOLARSHIP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.